print edition റബറിന്റെ വിലയിടിച്ചതിന് കോൺഗ്രസ് മാപ്പുപറയണം: ഐസക്

തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ആസിയൻ കരാർ ഒപ്പിട്ടതിന് റബർ കർഷകരോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ആസിയാൻ കരാർ ഒപ്പിട്ടതോടെ റബർ ഇറക്കുമതി 50,000 ടൺ ആയിരുന്നത് അഞ്ചു ലക്ഷം ടണ്ണായി.
200–240 രൂപയായിരുന്ന റബർ വില 90–130 ആയി കുത്തനെ താണു. ഇതുവഴി ഒന്നേകാൽ ലക്ഷം കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ഇതേക്കുറിച്ച് മൗനം പാലിച്ചവരാണ് ഇപ്പോൾ താങ്ങുവില 250 രൂപയാക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരാർ ഒപ്പിട്ടശേഷം നാലു വർഷം യുപിഎ സർക്കാരിനായിരുന്നു ഭരണം. ഇൗ വേളയിലൊന്നും റബർ കർഷകരെ സംരക്ഷിക്കാൻ ചെറുവിരലനക്കിയില്ല. 2016 വരെ കേരളത്തിൽ യുഡിഎഫ് സർക്കാരായിരുന്നു. ആ സർക്കാരിന്റെ കാലത്ത് 200 കോടി രൂപയാണ് റബർ സബ്‌സിഡിയായി അനുവദിച്ചത്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷം 2500 കോടിയാണ് റബർ സബ്‌സിഡി ഇനത്തിൽ ചെലവഴിച്ചത്. യുഡിഎഫ് കേരളത്തിൽ മുന്നോട്ടുവച്ച അഞ്ചു ഗ്യാരണ്ടികളും നമ്മുടെ നാടിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർ പടച്ചുവിട്ടതാണെന്നും ഐസക് പറഞ്ഞു.










0 comments