ബജറ്റിലുള്ളത് സതീശന്‍റെ 'വിഷ്-ലിസ്റ്റ്' മാത്രം, സംസ്ഥാനം വികസന മുരടിപ്പിലേക്ക്; പ്രഖ്യാപനങ്ങൾക്ക് പണമില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബജറ്റ് വികസന മുരടിപ്പിലേക്കുള്ള തിരിച്ചുപോക്കാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ ടി എം തോമസ് ഐസക്ക്. മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് പ്രസംഗം വികസന ആശയങ്ങളുടെ നീണ്ട ഒരു 'വിഷ്-ലിസ്റ്റ്' മാത്രമാണെന്നും അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള പണം ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏതാണ്ട് 13,000 കോടി രൂപയുടെ കുറവാണ് ചെലവിൽ വരുത്തിയിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വെറും 1080 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ 100 കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന പുതിയ പ്രഖ്യാപനങ്ങൾ മാത്രം എടുത്താൽ തന്നെ തുക 1600 കോടിയിലധികം വരും. പണമില്ലാത്തതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് ടോക്കൺ പ്രൊവിഷൻ മാത്രമാണ് വച്ചിരിക്കുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വീതം നൽകാൻ ഉദ്ദേശിക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ചുരുങ്ങിയത് 7500 കോടി രൂപയെങ്കിലും വേണമെന്നിരിക്കെ ബജറ്റിൽ വകയിരുത്തിയത് വെറും 10 കോടി രൂപ മാത്രമാണ്. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളെജുകൾക്കായി പ്രഖ്യാപിച്ച 100 കോടി രൂപ തികച്ചും അപര്യാപ്തമാണ്. കോട്ടയം മെഡിക്കൽ കോളെജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത ഒരു സർജിക്കൽ ബ്ലോക്കിന് മാത്രം 90 കോടി രൂപ ചെലവായ സാഹചര്യത്തിലാണ് 100 കോടി രൂപ കൊണ്ട് രണ്ട് പുതിയ മെഡിക്കൽ കോളെജുകൾ ആരംഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.










0 comments