യുഡിഎഫിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ രാമേശ്വരത്തെ ക്ഷൗരം പോലെ; ടി എം തോമസ് ഐസക്

ടി എം തോമസ് ഐസക്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിന്റെ അടിസ്ഥാന ധർമ്മം സ്വപ്ന പദ്ധതികൾക്ക് പണം കണ്ടുപിടിക്കുകയാണെന്ന് മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി എം തോമസ് ഐസക്. പണം തികഞ്ഞില്ലെങ്കിൽ മുൻഗണനകൾ പുതുക്കി നിശ്ചയിക്കുകയാണ്. അല്ലാതെ രാമേശ്വരത്തെ ക്ഷൗരം പോലെ ഓരോ പ്രഖ്യാപനത്തിനും ടോക്കൺ പ്രൊവിഷൻ നൽകി സായൂജ്യമടയൽ അല്ലെന്ന് അദേഹം പറഞ്ഞു.
ഭൂരിപക്ഷം പ്രൊജക്ടുകളോടും ഒരു വിയോജിപ്പുമില്ല. വികസന ആശയങ്ങളുടെ നീണ്ട വിഷ്-ലിസ്റ്റാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രസംഗം. പക്ഷേ, അതിനൊന്നുമുള്ള പണം ബജറ്റിൽ ഇല്ല. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയാണ്. പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു- ഏതാണ്ട് 13000 കോടി രൂപ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് 1080 കോടി രൂപ മാത്രമാണ്.
പണം ഇല്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് പലതിനും ടോക്കൺ പ്രൊവിഷനാണ് വച്ചിട്ടുള്ളത്. എന്നിട്ടും 100 കോടി രൂപയേക്കാൾ കൂടുതൽ വകയിരുത്തിയിട്ടുള്ള ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ എടുത്താൽ 1700 കോടി രൂപ വരും. ഇത് ബജറ്റ് ടൈയിൽ പ്രതിഫലിക്കാത്തതിന്റെ മറിമായം എന്താണെന്ന് മനസിലാകുന്നില്ല. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 7500 കോടി രൂപയെങ്കിലും ഇതിനുവേണ്ടിവരും. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളെജുകൾക്ക് 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കോട്ടയം മെഡിക്കൽ കോളെജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ ചെലവ് 375 കോടി രൂപയാണെന്ന് ഓർക്കണം. ഇങ്ങനെയാണ് പലതും. രാമേശ്വരത്തെ ക്ഷൗരം പോലെ വൻകിട പദ്ധതികൾ ടോക്കൺ പ്രൊവിഷൻ നൽകി പ്രഖ്യാപിക്കുന്ന സമ്പ്രദായം പത്ത് വർഷം എൽഡിഎഫ് സർക്കാർ അവസാനിപ്പിച്ചതാണ്. ആ സമ്പ്രദായം പുതിയ ബജറ്റിലൂടെ യുഡിഎഫ് വീണ്ടും കൊണ്ടുവന്നിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.










0 comments