മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മൂന്ന് വർഷത്തിന് ശേഷമാണ് തേനി എംജിആർ നഗറിൽ ശ്രീകാന്തിനെ (20) കൊലപ്പെടുത്തിയ കേസിലാണ് അച്ഛൻ ബാലമുരുകൻ (49) ഇയാളുടെ സുഹൃത്ത് അലക്‌സ് (24) എന്നിവർ അറസ്റ്റിലായത്. കൂട്ടുപ്രതി കറുപ്പ് സാമിയെ പിടികൂടാനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. അച്ഛന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായത്.
2023 ജൂലായ് ഒമ്പതിന് തേനിയിലാണ് സംഭവം. ബാലമുരുകന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് ശ്രീകാന്ത്. ബാലമുരുകൻ പിന്നീട് മറ്റൊരു വിവാഹം കഴിച്ചതോടെ അമ്മയ്ക്കും തനിക്കും സ്വത്തവകാശം വേണമെന്ന് ശ്രീകാന്ത് വാദിച്ചിരുന്നു. പിന്നാലെ പിതാവും മകനും തമ്മിൽ വാക്കേറ്റവും കയങ്കാളിയിലും എത്തി. ശേഷം, ജൂലായ് ഒമ്പതിന് വീട്ടിൽനിന്ന് പുറത്തേക്ക് പോയ ശ്രീകാന്ത് പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. സംശയം തോന്നതിരിക്കാൻ ശ്രീകാന്തിന്റെ അമ്മ രാജലക്ഷ്മിയോടൊപ്പം ബാലമുരുകനും മകനെ തിരയാൻകൂടിയിരുന്നു.
വർഷങ്ങൾ കടന്നു പോയിട്ടും മകനെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് അമ്മ രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ 2026 ഏപ്രിലിൽ കേസ് അന്വേഷിക്കാൻ സിബിസിഐഡി പൊലീസിനോട് ഉത്തരവിട്ടു. ബാലമുരുകന്റെ സുഹൃത്തായ അലക്‌സിനെ ചോദ്യം ചെയ്തതോടെയാണ് അരുംകൊല പുറംലോകം അറിഞ്ഞത്. ശ്രീകാന്തിനെ കാണാതായ അതേദിവസംതന്നെ അരൺമനപുത്തൂരിലെ മുല്ലൈനഗർ പ്രദേശത്തെ ബാലമുരുകനും അലക്‌സും കറുപ്പസാമിയും ചേർന്ന് വയൽപതിയിലെ മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള ഒരു ശ്മശാനത്തിൽവെച്ച് ശ്രീകാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി നദിയിൽ എറിഞ്ഞുകളയുകയുമായിരുന്നു. കൊലചെയ്യാൻ ഉപയോഗിച്ച രണ്ട് കത്തികൾ തേനി-മധുര റോഡിലെ താമരൈക്കുളം ഭാഗത്തുനിന്നും പോലീസ് കണ്ടെത്തി.









0 comments