'സംഘപരിവാറാണ് പ്രശ്നമാക്കിയത്, വധഭീഷണിയുണ്ട്, ഇത് വോട്ട് രാഷ്ട്രീയം'; മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സുധീർ

മുംബൈ:മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കേസിന് പിന്നിലുള്ളത് സംഘപരിവാർ ശക്തികളെന്ന് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീർ. വ്യാഴാഴ്ച രാവിലെ വീടിന് സമീപംവെച്ച് കുടുംബത്തോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൈദികൻ. വധഭീഷണികൾ പലത് ഇതിനോടകം വന്നുകഴിഞ്ഞെന്നും വോട്ട് രാഷ്ട്രീയമാണ് നടക്കുന്നതെന്നും സുധീർ പറഞ്ഞു.
ബുധനാഴ്ച വൈദികനും ഭാര്യയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ മാസവും തിങ്കളാഴ്‌ചകളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ജനുവരി 13-ന് കേസിന്റെ വിചാരണ നടക്കും.
ചൊവ്വാഴ്‌ച വൈകിട്ട് ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിൽവച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്‌തത്. ബംജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു നടപടി. മതപരിവർത്തനമെന്ന് പറയുന്നത് തന്നെ അപലപനീയമാണെന്നും സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ ക്രിസ്മസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിരുന്നെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വൈദികനായ സുധീർ പ്രതികരിച്ചിരുന്നു.
ക്രൈസ്‌തവർക്കുനേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാണ്.










0 comments