print edition വികസനം ചർച്ച; ഡീലിൽ തൂങ്ങി പ്രതിപക്ഷം


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:01 AM | 1 min read
തിരുവനന്തപുരം: യുഡിഎഫിന്റെ ഇരുണ്ടകാലത്തുനിന്ന് വികസന വെളിച്ചത്തിലേക്ക് കുതിച്ച എൽഡിഎഫ് കാലമാണ് തെരഞ്ഞെടുപ്പിൽ നാടാകെ ചർച്ചയാകുന്നത്. പത്തുവർഷം മുമ്പ് അവസാനിച്ച യുഡിഎഫ് ഭരണവും തുടർന്നുള്ള എൽഡിഎഫ് കാലവുമായുള്ള താരതമ്യം ജനമനസ്സുകളിൽ നിറയുന്നു. പവർകട്ടും ലോഡ്‌ഷെഡ്ഡിങ്ങും പതിവായിരുന്ന, പരീക്ഷ കഴിഞ്ഞാലും പാഠപുസ്‌തകങ്ങൾ ലഭിക്കാതിരുന്ന, സ്‌കൂളുകൾ പൂട്ടാൻ തീരുമാനിച്ച, ആശുപത്രികളിൽ മരുന്നും ഡോക്ടറുമില്ലാത്ത, നിയമനനിരോധനം നിലനിന്ന, തുച്ഛമായ പെൻഷൻപോലും കുടിശ്ശികയാക്കിയ, അഴിമതി വ്യാപകമായിരുന്ന യുഡിഎഫ് കാലം. പത്തുവർഷംകൊണ്ട് നടപ്പാക്കിയ വൻകിട പദ്ധതികൾ, പശ്ചാത്തല സൗകര്യവികസനം, പെൻഷൻ അടക്കം സാമൂഹ്യക്ഷേമപദ്ധതികൾ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖങ്ങളിൽ അക്കമിട്ട് നിരത്തി.
ചർച്ചകൾ എൽഡിഎഫിന് അനുകൂലമായതോടെ
വഴിതിരിച്ചുവിടാൻ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ശ്രമംതുടങ്ങി. ബിജെപി ഡീൽ ആരോപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. യുഡിഎഫ് അനുകൂല മാധ്യമങ്ങൾ പ്രചാരണവും നൽകുന്നു. ബിജെപിയുമായി എക്കാലവും ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിലേർപ്പെട്ട കോൺഗ്രസിന്റെ ചരിത്രം കേരളത്തിലുണ്ട്. വടകരയും ബേപ്പൂരും നേമവും തൃശൂരും തുടങ്ങി ഏറ്റവും ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലടക്കം കണ്ടു. ഇൗ തെരഞ്ഞെടുപ്പിലും ആറു മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ കോൺഗ്രസ് വിട്ടെത്തിയവരാണ്.










0 comments