print edition പഠന കോൺഗ്രസിൽ രൂപംകൊണ്ട ആശയം: ജനകീയാസൂത്രണത്തിന്റെ ആശയപ്പിറവിക്ക് 3 പതിറ്റാണ്ട്

തിരുവനന്തപുരം: കേരളത്തിന്റെ ഉൾഗ്രാമങ്ങളിൽപ്പോലും വികസനത്തിന്റെ വെളിച്ചമെത്തിച്ച ജനകീയാസൂത്രണത്തിന് വിത്തിട്ട ആദ്യ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ സ്മരണകൾ, അഞ്ചാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസിന് തലസ്ഥാനത്ത് വേദിയുണരുന്പോൾ ആവേശമാകുന്നു. റോഡും വീടും കുടിവെള്ളവും സ്കൂളും ആശുപത്രിയും വേഗത്തിൽ സാധാരണക്കാർക്ക് ലഭ്യമാക്കിയ ജനകീയാസൂത്രണം 1994ൽ നടന്ന ആദ്യ അന്താരാഷ്‌ട്ര പഠന കോൺഗ്രസിന്റെ വലിയ സംഭാവനകളിലൊന്നാണ്.
കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ പദ്ധതി ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മാതൃകയായി മാറി. സമ്പൂർണ ജനാധിപത്യമെന്ന ലക്ഷ്യവുമായി ഇ എം എസ് ആണ് ജനകീയാസൂത്രണം വഴി അധികാര വികേന്ദ്രീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. ഒന്നാം പഠന കോൺഗ്രസിൽ അധികാര വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും പ്രധാന ചർച്ചയായിരുന്നു. 23 വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് അന്ന് പങ്കെടുത്തത്. 66 സെമിനാർ സെക്‌ഷനിലും ആറു സിമ്പോസിയങ്ങളിലുമായി 600 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 170 മണിക്കൂർ നീണ്ട ചർച്ചകൾ നടന്നു. അധികാര വികേന്ദ്രീകരണമായിരുന്നു ചർച്ചകളിൽ പ്രധാനം.
തുടർചർച്ചകളിലൂടെ കൃത്യമായ ചട്ടക്കൂട് രൂപീകരിച്ച്, 1996ൽ അധികാരത്തിൽ എത്തിയ ഇ കെ നായനാർ സർക്കാർ വൈകാതെതന്നെ ജനകീയാസൂത്രണം പ്രഖ്യാപിച്ചു. വിഭവങ്ങളുടെ മൂന്നിലൊന്നു പങ്കും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ള തീരുമാനം വിപ്ലവകരമായിരുന്നു. ജനകീയാസൂത്രണത്തിലൂടെ എല്ലാ മേഖലയിലും ഒരുപോലെ വികസനമെത്തിക്കാനായി.
അതിന്റെ ചുവടുപിടിച്ച് വികസനത്തിന്റെ അനന്തസാധ്യതകൾ തുറന്ന കഴിഞ്ഞ ഒന്പതരവർഷത്തെ എൽഡിഎഫ് ഭരണം മറ്റ് സംസ്ഥാനങ്ങൾക്കാകെ മാതൃകയാണ്. അഞ്ചാമത് അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ് 21നും 22നും എകെജി പഠന ഗവേഷണ കേന്ദ്രമുൾപ്പെടെ വിവിധ വേദികളിലായി നടക്കുന്പോൾ ഇൗ വിഷയങ്ങൾ പ്രധാന ചർച്ചയാകും.










0 comments