ആറ്റുകാൽ പൊങ്കാല ഭംഗിയായി പൂർത്തികരിക്കാൻ സർക്കാർ ഒത്തുപ്രവർത്തിച്ചു, സംഘപരിവാറിന്റേത് വ്യാജപ്രചാരണം; മന്ത്രി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഭംഗിയായി പൂർത്തിയാക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഒന്നായി പ്രവർത്തിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ സർക്കാർ ഏജൻസികളുടെ യോഗം വിളിച്ച് കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. തിരുവനന്തപുരം സബ് കലക്ടർ ഒ വി ആൽഫ്രഡിനെയാണ് പൊങ്കാല കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നത്. നഗരത്തിലെ 28 വാർഡുകളെ നേരത്തെ തന്നെ ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പൊങ്കാല നടത്തുന്ന ആറ്റുകാൽ ട്രസ്റ്റിന് ആവശ്യമായ സഹായം നൽകുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ഇതിനെ രാഷ്ട്രീയ വൽക്കരിക്കാനുള്ള നിക്ഷിപ്ത താൽപര്യം അനുവദിക്കില്ല. സംസ്ഥാന സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഹേറ്റ് ക്യാമ്പയിനുകൾ നടത്തിയിരുന്നു. പൊങ്കാല നടത്തിപ്പിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടായാൽ അത് കോർപറേഷന്റെ തെറ്റാണെന്നിരിക്കെ സംഘപരിവാർ ഇങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണ്. സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസത്തെ കച്ചവടം ചെയ്യുന്നവർക്കൊപ്പമല്ല. ഇനിയും ഇത്തരം വ്യാജ പ്രചാരണങ്ങൾ സർക്കാരിനെതിരെ ഉണ്ടായേക്കാം.
പൊങ്കാലയ്ക്കുപയോഗിച്ച ഇഷ്ടിക വീടുനിർമാണത്തിനായി ഉപയോഗിക്കുമെന്ന് എൽഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ അറിയിച്ചപ്പോൾ അതിനെ കളിയാക്കിയവർ ഇപ്പോൾ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. പൊങ്കാല കലക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിൽ ചില സംഘപരിവാർ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത് അവരുടെ സ്ഥിരം രീതിയാണ്. ഒരോ വിശ്വാസിയുടേയും വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. പൊങ്കാല വിജയമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി പറയുന്നു. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.










0 comments