മത്സ്യമേഖല സ്തംഭിച്ചു: കേന്ദ്രത്തിന്റെ കടൽ മണൽ ഖനനത്തിനെതിരായ തീരദേശ ഹർത്താൽ പൂർണം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ നടത്തുന്ന തീരദേശ ഹർത്താൽ പൂർണം. ബുധൻ രാത്രി 12 മുതൽ ആരംഭിച്ച സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല നിശ്ചലമായി. മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. മത്സ്യബന്ധന തുറമുഖങ്ങളും സ്പെഷ്യൽ സെന്‍ററുകളും മത്സ്യ ചന്തകളും പ്രവർത്തിച്ചില്ല. മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് 24 മണിക്കൂർ തീരദേശ ഹർത്താൽ നടത്തുന്നത്. ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കുകയാണ്.
മത്സ്യവിതരണമേഖലയും പീലിങ് അടക്കമുള്ള അനുബന്ധമേഖലകളും ഹർത്താലിൽ പങ്കാളികളായി. എൽഡിഎഫിലെയും യുഡിഎഫിലെയും പാർടികൾ, ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവയുടെ പിന്തുണയോടെയാണ് ഹർത്താൽ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് തൊഴിലാളികൾ കടലിൽ പോയില്ല. വ്യാഴാഴ്‌ച തീരദേശത്തെ കടകൾ അടച്ചിട്ട് ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യാപാരികൾ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 9ന് തൊഴിലാളികളുടെ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടന്നു.
ആലപ്പുഴ ചെത്തി ഹാർബറിൽ- പി പി ചിത്തരഞ്ജൻ എംഎൽഎ, തോട്ടപ്പള്ളിയിൽ ടി ജെ ആഞ്ചലോസ്, പുന്നപ്ര ഫിഷ്ലാൻഡിൽ വി ദിനകരൻ, തൃശൂർ അരീക്കോട്- കോ–-ഓർഡിനേഷൻ ചെയർമാൻ ടി എൻ പ്രതാപൻ, താനൂരിൽ- ഉമ്മർ ഒട്ടുമ്മൽ, പൊന്നാനിയിൽ- കൂട്ടായി ബഷീർ, അഴീക്കൽ ഹാർബറിൽ ലീലാകൃഷ്‌ണൻ, വിഴിഞ്ഞത്ത് പുല്ലുവിള സ്റ്റാൻലി, അർത്തുങ്കലിൽ -ജാക്‌സൺ പൊള്ളയിൽ, നീണ്ടകരയിൽ- ടി മനോഹരൻ, കൊല്ലം തങ്കശേരിയിൽ- പീറ്റർ മർത്ത്യാസ്, കൊച്ചിയിൽ -ചാൾസ് ജോർജ്, പൂന്തുറയിൽ -അഡ്വ. അഡോൾഫ് മൊറയിൽ, കാസർകോട്- ആർ ഗംഗാധരൻ, വലീയഴീക്കലിൽ- അനിൽ ബി കളത്തിൽ, വൈപ്പിനിൽ- ടി രഘുവരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കടൽ മണൽ ഖനനത്തിന് അനുമതി നൽകിയുള്ള കേന്ദ്രനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 12ന് തൊഴിലാളികൾ പാർലമെന്റ് മാർച്ച് നടത്തും.










0 comments