കർഷകർ അറിയണം; കേന്ദ്രത്തിന്റെയും മില്ലുടമകളുടെയും ചതി


സ്വന്തം ലേഖകൻ
Published on Dec 30, 2025, 12:30 AM | 1 min read
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ സംഘടനാശക്തി ഉപയോഗിച്ച് സപ്ലൈകോയെ മില്ലുടമകൾ മുൾമുനയിൽ നിർത്തിയപ്പോൾ ഇടപെട്ടത് മുഖ്യമന്ത്രി. 11 മില്ലുടമകളാണ് ഒന്നാംവിള സീസണിൽ നെല്ല് സംഭരണവുമായി സഹകരിക്കാൻ തയ്യാറായത്.
നവംബർമുതൽ രാജ്യത്തുതന്നെ ഉയർന്ന സംഭരണവിലയും നൽകി. കിലോയ്‌ക്ക് 28.20 രൂപയിൽനിന്നാണ് 30 രൂപയാക്കിയത്. അതേസമയം ആശങ്കയുണ്ടാക്കി കുറഞ്ഞവിലയിൽ കർഷകരിൽനിന്ന് മില്ലുടമകൾ നെല്ല് കൈക്കലാക്കാനും ശ്രമിച്ചു.
20 രൂപ മുതൽ 22 രൂപവരെയാണ് കിലോയ്‌ക്ക് അവർ നിശ്‌ചയിച്ചത്. മുൻകൂറായി ചെറിയൊരു ശതമാനം തുക കൊടുക്കുകയും ചെയ്‌തു. എന്നാൽ ഒന്നിച്ച് പണം കിട്ടുമെന്ന് കരുതിയവർ വഞ്ചിതരായി. ചില ജില്ലകളിലെ ചെറിയശതമാനം കർഷകരാണ് മില്ലുടമകളുടെ വലയിൽ വീണത്.
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി വാർത്ത നൽകിയ മാതൃഭൂമി കേന്ദ്രസർക്കാർ നൽകാനുള്ള കുടിശ്ശിക മറച്ചുവച്ചു. 2017 മുതൽ 2025 വരെയായി 1617.35 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ കേരളത്തിന് ലഭിക്കാനുള്ളത്. 2022–23 ൽ 332.38 കോടി, 2023–24 ൽ 106.26 കോടി, 2024–25 ൽ 314.2 കോടി എന്നിങ്ങനെയും നടപ്പു സാന്പത്തിക വർഷത്തിൽ 450.55 കോടിയും കിട്ടാനുണ്ട്. ഓരോ സാമ്പത്തിക വർഷവും വലിയ കുടിശ്ശിക വരുത്തിയിട്ടും സംസ്ഥാന സർക്കാർ കർഷകർക്ക് പണം ലഭ്യമാക്കി. നെല്ല് ഏറ്റെടുത്താൽ ഒരാഴ്‌ചയ്‌ക്കകം പണം കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കി വരികയാണ്.










0 comments