ഷഹബാസ് കൊലക്കേസ്: മർദിക്കാൻ ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈലും കണ്ടെടുത്തു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ കൊലപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. ഞായറാഴ്ച അറസ്റ്റിലായ അഞ്ച് വിദ്യാർഥികളുടെ വീടുകളിൽ അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് നഞ്ചക്കും നാല് മൊബൈൽ ഫോണുകളും കണ്ടെത്തിയത്.
ഷഹബാസിന്റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹബാസിന്റെ മാതാപിതാക്കൾ, പ്രതികളുടെ മാതാപിതാക്കൾ, സുഹൃത്തുകൾ എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തലയോട്ടിക്കേറ്റ മാരകമുറിവാണ് ഷഹബാസിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തലയ്ക്ക് പിന്നിലേറ്റ അതിശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. ശനിയാഴ്ച രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.









0 comments