കേരളയിൽ വീണ്ടും താൽകാലിക വി സിയുടെ ചട്ടവിരുദ്ധ ഇടപെടൽ; സ്റ്റാൻഡിങ് കൗൺസിലിനെ സ്വന്തംനിലയ്ക്ക് നിയമിച്ചു

ഡോ. മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും ചട്ടവിരുദ്ധ ഇടപെടലുമായി താൽകാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സിൻഡിക്കറ്റിനെ മറികടന്ന് സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ വി സി നിയമിച്ചു. അഡ്വ.ഗിരിജ ഗോപാലിനെയാണ് നിയമിച്ചത്. ചട്ടപ്രകാരം നിയമനം നടത്തേണ്ടത് സിൻഡിക്കറ്റ് ആയിരുന്നു.
സിൻഡിക്കറ്റിനെതിരായ കേസിൽ വി സിക്കുവേണ്ടി ഹാജരായ അഭിഭാഷകയാണ് ഗിരിജ ഗോപാൽ. നിയമവുമായി ബന്ധപ്പെട്ട ഒരുകാര്യവും സിൻഡിക്കറ്റിനെയോ ഹൈക്കോടതി രജിസ്ട്രാറെയോ വി സി അറിയിച്ചിട്ടില്ല.
അമിതാധികാരപ്രയോഗത്തിലൂടെ സർവകലാശാലയുടെ അക്കാദമിക-ഗവേഷണ മുന്നേറ്റങ്ങളെ തകർക്കാനുള്ള ശ്രമമാണ് താൽകാലിക വി സി നടത്തുന്നതെന്ന് സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ പറഞ്ഞു. സിൻഡിക്കറ്റ് യോഗം ചേർന്നിട്ട് ആറ് മാസം പിന്നിട്ടു. 60 ദിവസത്തിനുള്ളിൽ സിൻഡിക്കറ്റ് യോഗം ചേരണമെന്നാണ് നിയമം പറയുന്നത്. 2026-27 വർഷത്തെ ബജറ്റ് കഴിഞ്ഞ ഫെബ്രുവരി 28നാണ് സെനറ്റ് പാസാക്കിയത്. 136 പദ്ധതികളാണ് ബജറ്റിൽ അംഗീകരിച്ചത്. എന്നാൽ ബജറ്റ് പാസാക്കി നാല് മാസം പിന്നിട്ടിട്ടും തുടർപ്രവർത്തനങ്ങൾക്കായി യാതൊരു ഇടപെടലും വി സി നടത്തുന്നില്ല. ബോധപൂർവം സർവകലാശാലയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള നീക്കമാണ് താൽകാലിക വി സി നടത്തുന്നതെന്നും ജി മുരളീധരൻ പറഞ്ഞു.











0 comments