തിരുവാഭരണം മോഷ്ടിച്ച് വിറ്റു: ആലപ്പുഴയിൽ മേൽശാന്തി പിടിയിൽ

രാധാകൃഷ്ണൻ നമ്പൂതിരി (ഇടത്), തിരുവാഭരണം മോഷണം പോയന്നറിഞ്ഞ നാട്ടുകാർ ക്ഷേത്രപരിസരത്ത് എത്തിയപ്പോൾ (വലത്)
മാന്നാർ: ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ മേൽശാന്തി പിടിയിൽ. ആലപ്പുഴ കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ തിരുവാഭരമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ടും വ്യാഴാഴ്ച ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ശനിയാഴ്ച മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.
സ്ഥാനം ഒഴിയുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അപ്രൈസർക്ക് മുന്നിൽ തിരുവാഭരണം പരിശോധനയ്ക്ക് വിധേയമാക്കി. മൂന്നു പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയതായും പകരം ഡ്യൂപ്ലിക്കേറ്റ് വച്ചതായും മനസ്സിലാക്കി.
മാന്നാർ പൊലീസ് ചോദ്യം ചെയ്തതോടെ മേൽശാന്തി കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു മാലയും രണ്ട് താലിയുമാണ് മോഷണം പോയത്. മാല വിൽപന നടത്തിയതായും ലോക്കറ്റുകൾ പണയംവച്ചതായും രാധാകൃഷ്ണൻ നമ്പൂതിരി പൊലീസിനോട് സമ്മതിച്ചു. മാന്നാർ എസ്എച്ച്ഒ എസ് വി ബിജു, എസ് ഐ ഷൈജ, എഎസ്ഐ മാരായ രജിത, റിയാസ്, സിപിഒ അനന്ദു ബാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.










0 comments