print edition ചൂട് കൂടുന്നു; വേനൽമഴയ്ക്കും സാധ്യത

ഫോട്ടോ: എം എസ് ശ്രീധർലാൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിൽ 64.5–-115.5 മില്ലിമീറ്റർവരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഞായറാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിന് എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ആറിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് ആയിരിക്കും. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് അസഹ്യമായി തുടരുന്നു. വരുംദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില തുടരുകയാണ്. മിക്ക ജില്ലകളിലും ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഇത്തവണ വേനൽമഴ ശരാശരിയേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കാലവർഷം എന്നാണ് കേരളത്തിലെത്തുകയെന്ന വിവരം 15-നകമേ ലഭ്യമാകൂ. മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകൾ മുൻനിർത്തി ജാഗ്രത പുലർത്തണം.











0 comments