print edition ജമാഅത്തെ മതരാഷ്‌ട്രവാദികൾ ; കൂട്ടുകൂടരുത്: എസ്‌വൈഎസ്

എസ്‌വൈഎസ് മുഖവാരിക സുന്നിഅഫ്‌കാറിന്റെ കവർപേജ്
കോഴിക്കോട്
മുസ്ലിം സംഘടനകളെയടക്കം അംഗീകരിക്കാത്ത മതമൗലിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഓർമിപ്പിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജനസംഘടന സുന്നി യുവജനസംഘം. എസ്‌വൈഎസ് മുഖവാരിക സുന്നിഅഫ്‌കാറിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലാണ് ജമാഅത്തെയുമായി കൂട്ടുകൂടരുതെന്ന മുന്നറിയിപ്പ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വാരികയുടെ മാനേജിങ് ഡയറ ക്‌ടർ.
ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും ആർഎസ്‌എസിന്റെ ഹിന്ദുത്വ രാഷ്‌ട്രീയത്തെയടക്കം പിന്തുണച്ചവരാണെന്നും സുന്നിഅഫ്‌കാർ ഓർമിപ്പിക്കുന്നു. ‘ജമാഅത്തെ ഇസ്ലാമി രാഷ്‌ട്രീയമരണവും പരാജയ പരിണാമവും,’ ‘ചിന്താ അബദ്ധങ്ങളുടെ ജമാഅത്തെ പാർടി,’ ‘വിശുദ്ധ ഇസ്ലാമും വഴിമാറിയ ജമാഅത്തും’ എന്നീ ലേഖനങ്ങളിലാണ് ജമാഅത്തെ ഇസ്ലാമിയെ തുറന്നുകാട്ടുന്നത്. ‘ഹുക്കുമത്തെ ഇലാഹി (ദൈവികഭരണം) നടപ്പാക്കുമെന്ന നിലപാട് പ്രഖ്യാപിച്ച ജമാ അത്തെ അതുപേക്ഷിച്ചിട്ടില്ല.
മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിലെ സർക്കാരിലോ നിയമവ്യവസ്ഥയിലോ പങ്കാളിയാകുന്നത് അനിസ്ലാമികമാണെന്നതാണ് അവരുടെ അടിസ്ഥാന ആദർശം. മറ്റ് ഇസ്ലാമിക സംഘടനകളൊന്നും സന്പൂർണ ഇസ്ലാമിക സംഘടനയല്ലെന്ന് ആക്ഷേപിച്ചവർ മാറിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒളി അജൻഡയും മൂടിവെച്ച നയപരിപാടികളുമാണ് അവർക്കുള്ളത്.
മതത്തിന്റെ രാഷ്‌ട്രീയാധിപത്യമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം. അല്ലാഹുവിന്റെ പട്ടാളക്കാരുടെ പാർടി എന്ന മൗദൂദിയുടെ ആദർശമാണ് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വശാസ്‌ത്രം. അൽഖ്വായ്‌ദ, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം, താലിബാൻ തുടങ്ങിയ തീവ്രവാദപ്രസ്ഥാനങ്ങളെല്ലാം മൗദൂദിയൻ ആശയത്തെ അടിസ്ഥാനമാക്കിയാണ് വളർന്നത്.
അറുപതുവർഷത്തിലധികം മൗദൂദിസം പറഞ്ഞുനടന്ന ജമാഅത്തെ ഇസ്ലാമി അതിൽനിന്ന് പിന്മാറിയെങ്കിൽ ജനങ്ങളോട് മാപ്പുപറഞ്ഞ് പ്രസ്ഥാനം പിരിച്ചുവിടണം’ എന്ന ആശയവും വാരിക പങ്കുവയ്‌ക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസും മുസ്ലിംലീഗും കൂട്ടുകൂടിയ പശ്ചാത്തലത്തിലാണ് വാരികയുടെ ഡിസംബർ 1–15 ലക്കത്തിലെ ഇൗ വിമർശം.










0 comments