print edition വിൻസെന്റിനെതിരെ അതിജീവിത രാഹുൽഗാന്ധിക്ക് പരാതി നൽകി

ന്യൂഡൽഹി : എം വിൻസെന്റ് എംഎൽഎയെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ രാഹുൽഗാന്ധിക്ക് പരാതി നൽകി അതിജീവിത. കോൺഗ്രസ് എംഎൽഎയുടെ ക്രൂരതകൾ തന്നെ മാനസികമായും വൈകാരികമായും തകർത്തതായി അതിജീവിത പരാതിയിൽ പറഞ്ഞു. കേസിൽ എംഎൽഎയ്‌ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിഷയം കോടതിയുടെ സജീവ പരിഗണനയിലാണ്.
ബലാത്സംഗം, ആത്മഹത്യാപ്രേരണ, വീട്ടിൽ അതിക്രമിച്ച് കടക്കൽ, സ്‌ത്രീകളുടെ അഭിമാനം തകർക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് എംഎൽഎയ്‌ക്ക് എതിരെയുള്ളത്. സമാനമായ പരാതി നേരിടുന്ന എൽദോസ് കുന്നപ്പിളി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരെ വീണ്ടും മത്സരിപ്പിക്കുന്നില്ലെന്ന് വാർത്തകളിൽ നിന്നും അറിഞ്ഞു. തന്റെ കാര്യത്തിലും ഇതേ നിലപാട് പാർടി ഉയർത്തിപ്പിടിക്കേണ്ടതാണ്. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങാതെ എംഎൽഎയ്‌ക്ക് എതിരെ കർശനനടപടി സ്വീകരിക്കണമെന്നും അതിജീവിത പരാതിയിൽ ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസിൽ ജയിലിൽ കിടന്നാലും അയോഗ്യനല്ല
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ ജയിലിൽ കിടന്നാലും ലൈംഗിക പീഡനക്കേസുകളിലെ പ്രതിയായാലും കോൺഗ്രസിന് അയോഗ്യതയല്ല. 2017ൽ ബാലരാമപുരം സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എം വിൻസെന്റ് ഇത്തവണയും കോവളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. കേസിൽ ഒരു മാസത്തിലേറെയാണ് വിൻസെന്റ് റിമാൻഡിൽ കഴിഞ്ഞത്. പരാതി നൽകിയ വീട്ടമ്മയെ അയൽവാസി കൂടിയായ വിൻസെന്റ് ഭീഷണിപ്പെടുത്തുകയും പിന്നാലെ അവർ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 2017 ജൂലൈ 22 നാണ് എം വിൻസെന്റിനെ അറസ്റ്റ് ചെയ്തത്. എന്നാൽ എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റേത്. ഇരയായ വീട്ടമ്മയെ കോൺഗ്രസുകാർ നിരന്തരം അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. നിലവിൽ കേസിന്റെ വിചാരണ നെയ്യാറ്റിൻകര സബ് കോടതിയിൽ നടക്കുകയാണ്.










0 comments