അവയവമാറ്റം; 724 ശസ്ത്രക്രിയ സാധ്യമാക്കി സര്‍ക്കാര്‍ ആശുപത്രികള്‍

സ്വന്തം ലേഖിക
Published on Jan 24, 2026, 10:30 PM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ ഒമ്പത് വര്‍ഷത്തിനിടെ വര്‍ധന. 2016–2025 വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയ 724 എണ്ണം നടന്നു. 2011–16 വര്‍ഷത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 509 ശസ്ത്രക്രിയ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 10 ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു ശസ്ത്രക്രിയ മാത്രമാണ് സാധ്യമായത്.
ഈ കാലഘട്ടത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയയും ഒരെണ്ണം മാത്രമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂരിഭാഗം അവയവമാറ്റ ശസ്ത്രക്രിയകളും സ്വകാര്യമേഖലയിലാണ് നടന്നതെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ.
ജനറല്‍ ആശുപത്രികള്‍വരെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി സജ്ജീകരിച്ച എല്‍ഡിഎഫ് ഭരണമികവിനാണ് ഈ കാലയളവില്‍ കേരളം സാക്ഷ്യം വഹിച്ചത്. കെ–സോട്ടോ സംവിധാനം വഴിയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്.
സർക്കാർ ആശുപത്രികളിലെ വൃക്ക–കരൾമാറ്റ ശസ്ത്രക്രിയകളുടെ എണ്ണവും സമാന്തരമായി സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളുടെ എണ്ണവും വർധിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്, കോട്ടയം മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്.










0 comments