print edition സൂരജ് ലാമയുടെ നാടുകടത്തൽ ; കേന്ദ്ര ഇന്റലിജൻസ് വിവരം നൽകിയിരുന്നോയെന്ന് ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി
കുവൈത്തിൽനിന്ന് ബംഗളൂരു സ്വദേശി സൂരജ് ലാമയെ നാടുകടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. ലാമയെ ഡീപോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസിൽനിന്ന് വിവരങ്ങൾ ലഭിച്ചിരുന്നില്ലേയെന്ന് കൊച്ചി വിമാനത്താവള അതോറിറ്റി (സിയാൽ)യോട് ആരാഞ്ഞു.
ഇക്കാര്യങ്ങളിൽ വ്യാഴാഴ്ച വിശദീകരണം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
നാടുകടത്തൽ നടപടിക്ക് കേന്ദ്രതലത്തിൽ പ്രോട്ടോകോളുണ്ട്. കേന്ദ്ര ഇന്റലിജൻസ് കൊച്ചി വിമാനത്താവള മാനേജരുമായി ആശയവിനിമയം നടത്തിയിരുന്നോയെന്നും ഉണ്ടെങ്കിൽ സിയാൽ എടുത്ത തുടർനടപടി എന്തായിരുന്നുവെന്നും അറിയിക്കണം. ലാമയെ ബംഗളൂരുവിലേക്കാണ് അയയ്ക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ എവിടെപ്പോയെന്നും കോടതി ചോദിച്ചു.
സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശേരിയിൽ കണ്ടെത്തിയതിൽ ഡിഎൻഎ പരിശോധന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.










0 comments