തെരുവുനായകൾക്ക് ദയാവധം
print edition എൽഡിഎഫ് സർക്കാർ മുന്പേ നിർദേശിച്ചു; കുരുക്കായത് കോടതി ഇടപെടൽ

തിരുവനന്തപുരം : ആക്രമണകാരികളോ ഗുരുതര രോഗമുള്ളതോ ആയ തെരുവുനായ്‌ക്കളെ കൊല്ലാനുള്ള സുപ്രീംകോടതി വിധി എൽഡിഎഫ് സർക്കാർ നേരത്തെതന്നെ നടപ്പിലാക്കാൻ ഒരുങ്ങിയത്. എന്നാൽ, മൃഗസ്‌നേഹികളുടെ ഇടപെടലിൽ സർക്കാർ നിർദേശം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു. ഗുരുതര രോഗം ബാധിച്ച തെരുവുനായകൾക്കും അപകടത്തിൽ സാരമായി പരിക്കേറ്റ തെരുവുനായകൾക്കും ദയാവധം നടത്താൻ 2025 ജൂലൈ 17നാണ് തദ്ദേശ വകുപ്പും മൃഗസംരംക്ഷണ വകുപ്പും നിയമസാധ്യതകളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.
അനിമൽ ഹസ്‌ബൻഡറി പ്രാക്‌ടീസസ് ആൻഡ് പ്രൊസീജ്യേഴ്‌സ് ചട്ടപ്രകാരം മൃഗഡോക്‌ടറുടെ സാക്ഷ്യപത്രത്തിൽ നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, ദയാവധത്തിനെതിരെ കോടതി ഉത്തരവുകൾ നിലവിലുണ്ടെന്നും എബിസി നിയമം ദയാവധത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തീരുമാനം മരവിപ്പിച്ചത്. എൽഡിഎഫ് സർക്കാർ നിയമനിർമാണം അടക്കമുള്ള നടപടികൾക്ക് തീരുമാനം എടുത്തെങ്കിലും കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി (അനിമൽ ബെർത്ത് കൺ ട്രോൾ) ചട്ടങ്ങൾ തടസ്സമായി.
എബിസി ചട്ടങ്ങൾ മൃഗസംരക്ഷണത്തിന് മുൻഗണന നൽകുന്നതിനാൽ തെരുവുനായ പെരുകി. ആക്രമണങ്ങളും വർധിക്കുകയും ചെയ്തു. ചട്ടങ്ങൾ ലഘൂകരിക്കാൻ ആവശ്യപ്പെട്ട് നിരവധി തവണ സംസ്ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചു. എന്നാൽ ഉചിതമായ മറുപടി ലഭിച്ചില്ല. വന്ധ്യംകരിക്കുന്ന നായ്ക്കളെ പൊതുസ്ഥലത്ത് ഉപേക്ഷിക്കരുതെന്നും ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ്. പുതിയ ഷെൽട്ടർ ഹോമുകൾ ആരംഭിക്കാൻ പ്രദേശവാസികളുടെ എതിർപ്പ് മറികടക്കണം. ഇത് തദ്ദേശസ്ഥാപനങ്ങൾക്ക് വെല്ലുവിളിയാണ്. നിലവിൽ മിക്കയിടങ്ങളിലും മൃഗാശുപത്രികളോട് ചേർന്നാണ് എബിസി സെന്റർ പ്രവർത്തിക്കുന്നത്.










0 comments