print edition പൊലീസ് സ്‌റ്റേഷനുകളിലെ സിസിടിവി: കേരളമാതൃക രാജ്യവ്യാപകമാക്കണം; വീണ്ടും പ്രശംസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കസ്‌റ്റഡി മർദനവും കൊലപാതകവും തടയാൻ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളിൽ നടപ്പാക്കിയ ആത്യാധുനിക സിസിടിവി സംവിധാനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി.
ഓരോ സംസ്ഥാനവും സ്വന്തം സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനു പകരം, ലഭ്യമായതിൽ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെട്ട കേരള മാതൃക സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. കേരളം മികച്ച ഒരു സോഫ്റ്റ്‌വെയർ പൂർണ്ണമായും നടപ്പാക്കി.
മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പ്രത്യേക സോഫ്‌റ്റ്‌വെയർ ഉണ്ടെങ്കിലും കേരളത്തിന്റേതാണ് ഏറ്റവും മികച്ചതെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കിയിരുന്നു– ജസ്‌റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ യോഗം ചേർന്ന് ഇക്കാര്യങ്ങളിലടക്കം തീരുമാനമെടുക്കുമെന്ന് വെങ്കിട്ടരമണി കോടതിക്ക് ഉറപ്പുനൽകി. ഇതിനുശേഷം കോടതി പുതിയ ഉത്തരവ് പുറത്തിറക്കും. മികച്ച മാതൃകയാണ് കേരളത്തിന്റേതെന്ന് തിങ്കളാഴ്‌ചയും കോടതി നിരീക്ഷിച്ചിരുന്നു. 548 പോലീസ് സ്‌റ്റേഷനുകളിൽ നിർമാണം നടക്കുന്ന ഒരിടത്തൊഴികെ 547 ഇടത്തും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്ക് ഫോണിലൂടെ തത്സമയം പരിശോധിക്കാനാകും. രാജസ്ഥാനിൽ പൊലീസ് കസ്‌റ്റഡിയിൽ ആളുകൾ കൊല്ലപ്പെട്ടതിൽ സ്വമേധയാ കേസെടുത്ത് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാൻ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനോട് ചൊവ്വാഴ്‌ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യംമൂലം നേരിട്ട് എത്തിയില്ല. പകരം അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഹാജരായായി.










0 comments