ഇതിലൊക്കെ പ്രതിഷേധിക്കുന്നില്ലെങ്കിൽ പിന്നെ വിദ്യാർഥിയാണോ? അടിച്ചമർത്താമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട: പിണറായി

പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ പിണറായി വിജയൻ സന്ദർശിക്കുന്നു (ഇടത്)
തിരുവനന്തപുരം: വിദ്യാർഥി പ്രക്ഷോഭങ്ങളെ പൊലീസ് രാജിലൂടെ നേരിടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ലാത്തികൊണ്ട് ക്രൂരമായ മർദനമാണ് അഴിച്ചുവിട്ടത്. തലേദിവസം പുരുഷ പൊലീസ് പെൺകുട്ടികളെ ആക്രമിച്ചു. മുഖത്ത് അടിയേറ്റ് രക്തം വാർന്നുപോകുന്ന നിലയിലായിരുന്നു മർദനം. തലയുടെ പിൻഭാഗത്ത് അടിച്ചാൽ എന്താണ് അറിയാത്തവരല്ല പൊലീസുകാർ. അടിയേറ്റ പെൺകുട്ടി ബോധംകെട്ടുവീണു. ഇത്തരം മർദനങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച പൊലീസ് ഉദ്യോഗസഥ്രെ പ്രത്യേകം തെരഞ്ഞുപിടിച്ച് ചുമതലയേൽപിച്ചിരിക്കുകയാണ്. വിദ്യാർഥികളെ വ്യാപകമായി അറസ്റ്റും ചെയ്യുന്നു. സമരം ചെയ്തതിന് വിദ്യാർഥികൾക്കെതിരെ വധശ്രമം അടക്കം കടുത്ത വകുപ്പുകൾ ചുമത്തുന്നു. ഒരു ന്യായീകരണവുമില്ലാത്തവയാണ് ഇത്തരം നടപടികളെന്നും പിണറായി പറഞ്ഞു. പൊലീസ് മർദനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് വേദികളിൽ ചൊല്ലുന്ന വന്ദേമാതരം അതേരീതിയിൽ സർവകലാശാലയിൽ ആലപിച്ചതാണ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ കാരണം. ഭരണഘടനാ അസംബ്ലി തന്നെ തീരുമാനിച്ചത് വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രമേ ചൊല്ലാവൂ എന്നാണ്. പക്ഷേ ആർഎസ്എസ് എല്ലാകാലത്തും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. യുഡിഎഫ് സർക്കാരും വന്ദേമാതരം പൂർണമായി അംഗീകരിക്കുന്ന നിലയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ തുടരുന്നത്. സർവകലാശാലകളിൽ ഇത് പൂർണമായി ചൊല്ലിയപ്പോൾ സ്വാഭാവികമായും വിദ്യാർഥികൾ പ്രതിഷേധിക്കും. ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിക്കുന്നില്ലെങ്കിൽ പിന്നെ വിദ്യാർഥിയാണോ?
യുഡിഎഫ് സർക്കാർ പ്രക്ഷോഭങ്ങളെ ഇങ്ങനെയാണ് നേരിടാൻ പോകുന്നതെങ്കിൽ, കടുത്ത പ്രതികരണമുണ്ടാകും. പ്രക്ഷോഭങ്ങളെ അടിച്ചമർത്തിക്കളയാം എന്ന വ്യാമോഹം സർക്കാരിന് വേണ്ട. കേന്ദ്രസർക്കാർ വിദ്യാർഥി പ്രക്ഷോഭകരെ നേരിട്ടത് പെല്ലെറ്റ് ആക്രമണത്തിലൂടെ ആയിരുന്നുവെങ്കിൽ, കേരള സർക്കാർ അതിനടുത്തെത്തിക്കഴിഞ്ഞു. മർദന നടപടികൾ കൊണ്ടൊന്നും ഒരുകാലത്തും പ്രക്ഷോഭങ്ങളെ ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഓർക്കണമെന്നും പിണറായി പറഞ്ഞു.










0 comments