ട്രെയിനിൽ ഉറങ്ങിപ്പോയി; കണ്ണൂരിന് പകരം പയ്യന്നൂരിലിറങ്ങിയ വിദ്യാർഥി കാറിടിച്ച് മരിച്ചു

പയ്യന്നൂർ: ട്രെയിനിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് കണ്ണൂരിന് പകരം പയ്യന്നൂരിലിറങ്ങിയ വിദ്യാർഥികളിലൊരാൾ കാറിടിച്ച് മരിച്ചു. രണ്ടാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂർ പെരുന്പയിൽ തിരുവോണനാളിൽ പുലർച്ചെ രണ്ടിനാണ് അപകടം. മയ്യിൽ നിരത്തുപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ ബിരുദ വിദ്യാർഥികളാണ്. നബിദിനം, ഓണം അവധിക്കായി കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. കണ്ണൂരിലിറങ്ങേണ്ട ഇവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് പയ്യന്നൂരിലെത്തിയത്.
കാറിൽ പയ്യന്നൂർ ടൗണിലെത്തിയ ഇരുവരും റോഡ് സൈഡിലൂടെ ബസ്‌സ്‌റ്റാൻഡിലേക്ക് നടക്കുന്നതിനിടെ പെരുമ്പ പെട്രോൾപമ്പിന് സമീപമായിരുന്നു അപകടം. ടൗൺ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഖബറടക്കി.
ഷിബിൽ ചികിത്സയിലാണ്. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിദ് മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ. എസ്എസ്എഫ് നിരത്തുപാലം യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്.









0 comments