print edition തിരുവനന്തപുരം മേയറേ... നായകള്‍ ഇപ്പോഴും തെരുവിലുണ്ടേ...

പാളയം മാർക്കറ്റിനു സമീപം കാൽനടയാത്രക്കാർക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ. ചൊവ്വ വൈകിട്ടത്തെ കാഴ്ച
തിരുവനന്തപുരം: "നഗരവീഥികളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായകളെ ഉടനെ മാറ്റും, നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും' മൂന്നുമാസംമുമ്പത്തെ മേയര്‍ വി വി രാജേഷിന്റെ പ്രഖ്യാപനം. മോദിയുടെ ബ്ലൂപ്രിന്റ് പോലെ തെരുവുനായകള്‍ ഇപ്പോഴും തെരുവില്‍ത്തന്നെ. പക്ഷേ ഉള്ളത് പറയണമല്ലോ, വാക്ക് പാലിച്ചെന്ന് നാട്ടുകാരെ അറിയിക്കാന്‍ കുറച്ച് നായകളെ പിടിച്ചൊരു വീട്ടിലാക്കി. അവിടെയും പ്രശ്നമായതോടെ തെരുവുനായ വിഷയത്തില്‍ "ഞാനങ്ങനെ പറഞ്ഞിട്ടില്ല' എന്നായി മേയര്‍. പശു പരിപാലനകേന്ദ്രമെന്ന പേരില്‍ ആരംഭിച്ച കരുംകുളം നാകപുരത്തുള്ള സ്വകാര്യ ഷെല്‍ട്ടറിലേക്കാണ് നഗരത്തിലെ 50 നായകളെ മാറ്റിയത്.
നായശല്യം രൂക്ഷമായതോടെ ഷെല്‍ട്ടറിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നൽകി. എന്നാല്‍, പഞ്ചായത്തിലെ കാര്യത്തില്‍ ഇടപ്പെടില്ലെന്ന ശാഠ്യത്തില്‍ മേയറും. ഇതിനിടെ കഴക്കൂട്ടത്തെയൊരു വീട്ടില്‍നിന്ന് 50 നായകളെകൂടി ഇവിടേക്ക് മാറ്റാനും ശ്രമിച്ചു. പാതിവഴിയില്‍ പദ്ധതി മാറ്റി, ഇവയെ വണ്ടിത്തടത്തെ കോര്‍പറേഷന്റെ എബിസി കേന്ദ്രത്തിലാക്കി. ഇതോടെ നഗരത്തിലെ പ്രശ്നം തീര്‍ന്നുവെന്നാണ് മേയറുടെയും സംഘപരിവാരത്തിന്റെ വാദം. പ്രശ്നം തീര്‍ന്നിട്ടില്ല, തുടങ്ങിയതേയുള്ളൂ.
വണ്ടിത്തടത്തെ ആധുനിക എബിസി സെന്ററിലുള്ള 50 നായകളെ മാറ്റാനും പറ്റുന്നില്ല, പുതിയ ശസ്ത്രക്രിയകള്‍ മുറയ്ക്ക് നടക്കുന്നുമില്ല. മാത്രമല്ല കോര്‍പറേഷന് അധിക ചെലവുമായി. പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെ ആയിരുന്നല്ലോ മേയറുടെ പട്ടിപ്പിടിത്തം. ദിവസം 20 വന്ധ്യംകരണം നടത്താന്‍ കഴിയുന്ന വണ്ടിത്തടത്ത് മാസത്തില്‍ 35 ശസ്ത്രക്രിയയായി ചുരുങ്ങി. ശസ്ത്രക്രിയക്കുശേഷം നായകള്‍ക്ക് താമസസൗകര്യം ഇല്ലാത്തതാണ് എണ്ണം കുറക്കാനുള്ള കാരണം. വന്ധ്യകരണ ശസ്ത്രക്രിയകളുടെ എണ്ണം കുറയുന്നത് തെരുവുനായ ക്രമാതീതമായി വര്‍ധിക്കുന്നതിനും ഇടയാക്കും. അതേസമയം, തെരുവുനായ വിഷയത്തിന്റെ ചര്‍ച്ചകള്‍ നടത്താന്‍ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കുമെന്നാണ് ഇപ്പോഴത്തെ വാദം.











0 comments