തലസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം; പൊലീസുകാർക്ക് ഉൾപ്പെടെ നിരവധിപേർക്ക് കടിയേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസുകാർ ഉൾപ്പെടെ നിരവധി വഴിയാത്രക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. എസ് എ പി ക്യാമ്പിലെ പൊലീസുകാരായ ജാഫർ, അനന്തു എന്നിവർക്കും പ്രദേശത്തുണ്ടായിരുന്ന പത്തോളം നാട്ടുകാർക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദേശത്ത് വലിയ ഭീതി പടർത്തിയ അക്രമകാരിയായ തെരുവുനായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യം വ്യക്തമല്ലാത്തതിനാൽ കഴക്കൂട്ടം പരിസരത്തുള്ള യാത്രക്കാരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
നായയെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റ എല്ലാവർക്കും പേവിഷബാധയ്‌ക്കെതിരെയുള്ള അടിയന്തര ചികിത്സ ലഭ്യമാക്കിയതായാണ് വിവരം.
നായയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകൾ
കടിയേറ്റ ഭാഗം ഉടൻ തന്നെ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകുക. ഇത് വൈറസിന്റെ സാന്നിധ്യം വലിയ അളവിൽ കുറയ്ക്കും.
മുറിവ് കഴുകി വൃത്തിയാക്കിയ ശേഷം പോവിഡോൺ അയോഡിൻ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ആന്റിസെപ്റ്റിക് പുരട്ടുക.
എത്രയും വേഗം അടുത്തുള്ള സർക്കാർ ആശുപത്രിയിലോ പ്രധാന മെഡിക്കൽ സെന്ററിലോ എത്തി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുക.
പേവിഷബാധ സാധ്യതയുള്ള മുറിവുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉടൻ തുന്നിക്കെട്ടുകയോ വരിഞ്ഞുകെട്ടുകയോ ചെയ്യരുത്.










0 comments