ലീഗ് കേന്ദ്രത്തിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

തിരുവള്ളൂരിൽ ലീഗ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ സ്റ്റീൽ ബോംബ്
വടകര: തിരുവള്ളൂർ ചാനിയം കടവിൽ ലീഗ് കേന്ദ്രത്തിൽ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയംകടവ് നിടുമ്പ്രമണ്ണ റോഡിലെ പീടികക്ക് സമീപം റോഡരികിൽ നിന്നാണ് പൊലീസ് പരിശോധനയിൽ ബോംബുകൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സിപിഐ എം പ്രവർത്തകനായ മീത്തലെ കൊടക്കാട്ട് ശ്രീജിത്തിനെ പത്തംഗ ലീഗ് ക്രിമിനൽ സംഘം വടിവാൾ ഉപയോഗിച്ച് മാരകമായി അക്രമിച്ചു പരിക്കേൽപിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ബുധൻ പകൽ ഒന്നോടെ ബോംബ് സ്‌ക്വാഡും പൊലീസും സംയുക്തമായി ലീഗ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തിരുവള്ളൂർ ചാനിയംകടവ് പ്രദേശങ്ങളിൽ ആസൂത്രിതമായി കലാപം സംഘടിപ്പിക്കാനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നേതൃത്വത്തിൽ നടക്കുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ ശ്രീജിത്തിനെ ബൈക്ക് തടഞ്ഞു നിർത്തി വളഞ്ഞിട്ട് ആക്രമിച്ചത്. അതിൻ്റ തുടർച്ചയായാണ് ലീഗ് ശക്തി കേന്ദ്രത്തിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.
ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ചിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ലീഗ് ക്രിമിനൽ സംഘങ്ങൾക്ക് പിന്തുണ നൽകുന്ന പാറക്കൽ അബ്ദുള്ളയുടെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ബോംബുകൾ നിർവീര്യമാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.










0 comments