print edition പോഷകാഹാര പദ്ധതിക്ക് പൂട്ട്: അങ്കണവാടിയിൽ പട്ടിണി മെനു

റഷീദ് ആനപ്പുറം
Published on Jul 13, 2026, 02:22 AM | 1 min read
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ നൽകാത്തതിനാൽ അങ്കണവാടികളിലെ കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും മുടങ്ങുന്നു. പദ്ധതിത്തുകയുടെ ആദ്യഗഡു 3000കോടി രൂപയും മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡു 1348.56കോടി രൂപയും യുഡിഎഫ് സർക്കാർ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ പോഷകാഹാരം വിതരണം തടസ്സപ്പെടാതിരിക്കാൻ ഏപ്രിൽ 23ന് എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവിറക്കി. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടുമാസം കഴിഞ്ഞിട്ടും പണം അനുവദിക്കാത്തതിനെ തുടർന്ന് പദ്ധതി നിലയ്‌ക്കുന്ന അവസ്ഥയാണ്. തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതിയുടെ ഫണ്ടിൽ ഭൂരിപക്ഷവും വഹിക്കുന്നത്. നാമമാത്ര തുക കേന്ദ്രം നൽകുന്നുണ്ടെങ്കിലും കൃത്യമായി ലഭിക്കാറില്ല.
അങ്കണവാടികളിലെ ‘അനൂപൂരക പോഷകാഹാര പദ്ധതി’ക്കായി ഏകദേശം 500കോടി രൂപ എല്ലാവർഷവും തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തും. കഴിഞ്ഞ സാന്പത്തിക വർഷം 454.57കോടി രൂപ നൽകി. കെട്ടിടനിർമാണം, അറ്റകുറ്റപ്പണികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്‌ക്കും കഴിഞ്ഞ സാന്പത്തിക വർഷം 247.38കോടി രൂപ നൽകി.
കേരളത്തിൽ 32,000 അങ്കണവാടികളാണുള്ളത്. മൂന്നുനേരം പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. രാവിലെ റാഗി കുറുക്ക്, കൊഴുക്കട്ട, ന്യൂട്രി ലഡു, ഉച്ചയ്‌ക്ക് ചോറ്, കഞ്ഞി, മുട്ടബിരിയാണി, വൈകിട്ട് ഉപ്പുമാവ്, പായസം തുടങ്ങിയവയാണ് മെനുവിലെ പ്രധാന ഇനം. ആഴ്‌ചയിൽ മൂന്നുദിവസം മുട്ടയും പാലും മൂന്നുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ന്യൂട്രിമിക്‌സ് പൊടിയും നൽകുന്നുണ്ട്.










0 comments