print edition വേതനമില്ലാതെ എസ്‌എസ്‌കെ ജീവനക്കാർ


സ്വന്തം ലേഖകൻ
Published on Jun 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരള (എസ്‌എസ്‌കെ) ജീവനക്കാർക്ക് മേയിലെ ശന്പളം നൽകാനുള്ള ഫയലിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. എസ്‌എസ്‌കെ സമർപ്പിച്ച ഫയൽ ഒരാഴ്‌ചയായി മുഖ്യമന്ത്രിയുടെ മുന്നിലാണ്. 2,800 സ്പെഷൽ എഡ്യൂക്കേറ്റർമാർ ഉൾപ്പെടെ ആറായിരത്തോളം ജീവനക്കാരുടെ ശന്പളം മുടങ്ങി.
രാഷ്‌ട്രീയ വൈരത്താൽ വർഷങ്ങളായി തടഞ്ഞുവച്ച എസ്‌എസ്‌കെ വിഹിതത്തിൽ 348 കോടി രൂപ യുഡിഎഫ് സർക്കാർ വന്നതിനുപിന്നാലെ കേന്ദ്രം അനുവദിച്ചിരുന്നു. എന്നിട്ടും ശമ്പളം കുടിശ്ശികയാക്കി. ഏപ്രിലിലെ വേതനം ജൂൺ ഒന്നിനാണ് നൽകിയത്. കേന്ദ്രം എസ്‌എസ്‌കെ വിഹിതം തടഞ്ഞപ്പോഴും മുൻകൂർ പണം അനുവദിച്ചാണ് എൽഡിഎഫ് സർക്കാർ ശന്പളം നൽകിയത്. മാസം 22.5 കോടി രൂപയാണ് കരാർ, ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് ഉൾപ്പെടെ ശമ്പള ഇനത്തിൽ നൽകേണ്ടത്.
ശമ്പളം നിഷേധിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെആർടിഎ) വ്യക്തമാക്കി.










0 comments