"അങ്ങനെ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ പറ്റുമോ? പ്രസംഗത്തിൽ പലപ്രയോഗവുമുണ്ടാകും"; പിഎം ശ്രീയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി

കെ എം ഷാജി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ പ്രസ്താവനയിൽനിന്ന് മലക്കംമറിഞ്ഞ് തദ്ദേശമന്ത്രി കെ എം ഷാജി. പ്രസംഗത്തിൽ പലപ്രയോഗങ്ങളും ഉണ്ടാകുമെന്നും അതൊന്നും ചർച്ചയാക്കാനില്ലെന്നുമാണ് ഷാജി മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്നായിരുന്നു പ്രതിപക്ഷത്തായിരിക്കെ ഷാജി നടത്തിയ പ്രസംഗം.
പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നൊക്കെ പണ്ട് പ്രസംഗിച്ചതിനെ ഇപ്പോൾ രാഷ്ട്രീയമായി കൊണ്ടുവരികയാണെന്ന് ഷാജി ന്യായീകരിച്ചു. അറബിക്കടലിൽ കൊണ്ടുപോയി സർക്കാരിന് കരാർ എറിയാൻ പറ്റുമോ? പ്രസംഗത്തിൽ അങ്ങനെ പലപ്രയോഗവുമുണ്ടാകും. എന്നുവെച്ച് ഒരു കരാറിൽനിന്ന് വൈരാഗ്യബുദ്ധികൊണ്ട് ഇറങ്ങിപ്പോരാനാകില്ല. എൽഡിഎഫ് സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയപ്പോൾ യുഡിഎഫ് ആക്ഷേപിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്നവർ പല പേരിൽ പദ്ധതികൾ തുടങ്ങാറുണ്ട്. കോൺഗ്രസ് ഭരിച്ചപ്പോൾ ഇന്ദിരാ ആവാസ് യോജന പോലുള്ള പദ്ധതികൾ ആരംഭിച്ചതാണ്. പദ്ധതികളിൽ ആശയപരമായ പ്രശ്നങ്ങളോട് വിയോജിപ്പുകളുണ്ടാകും. അതേസമയം കേന്ദ്രസർക്കാരിന്റെ എല്ലാ പണവും വേണ്ടെന്ന സമീപനം യുഡിഎഫ് എടുക്കില്ലെന്നും ഷാജി പറഞ്ഞു.
എസ്എസ്കെ ഫണ്ടാണ് കേരളത്തിന് ലഭിച്ചതെന്നുള്ള രേഖകൾ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ ഷാജി തയ്യാറായുമില്ല.










0 comments