ശൂരനാട് രക്തസാക്ഷിത്വത്തിന് 76 വർഷം
രണധീരരുടെ വീറുറ്റ സ്‌മരണയിൽ ശൂരനാട്

എം അനിൽ
Published on Jan 18, 2025, 09:16 AM | 3 min read
കൊല്ലം : ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട് സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ശനിയാഴ്‌ച 76 വയസ്സ്. തിരുവിതാംകൂറിനെ രാഷ്ട്രീയമായി ചുവപ്പണിയിച്ച, ജന്മിത്തത്തിനെതിരെ അടിസ്ഥാനവർഗത്തിന്റെ ധീരോജ്വലമായ ചെറുത്തുനിൽപ്പായിരുന്നു ശൂരനാട് സമരം. ഒരുവർഷം നീണ്ടുനിന്ന ശൂരനാട് രക്തസാക്ഷിത്വത്തിന്റെ 75–-ാം വാർഷികാചരണത്തിന്റെ സമാപനത്തിനും രക്തസാക്ഷികളുടെ വീറുറ്റ സ്‌മരണ പുതുക്കാനും സിപിഐ എം, സിപിഐ നേതൃത്വത്തിൽ ശനിയാഴ്‌ച നാടാകെ ഒത്തുചേരും.
നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ സംഘടിച്ച കമ്യൂണിസ്റ്റുകാരുമായി ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഏറ്റുമുട്ടിയത് 1949 ഡിസംബർ 31നാണ്. പ്രക്ഷോഭത്തിൽ ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. തുടർന്ന് ശൂരനാടിന്റെ മണ്ണ് സാക്ഷിയായത് വിവരണാതീതമായ നരനായാട്ടിന്. പൊലീസ് പിടികൂടി ഇടിച്ചുകൊന്നത് കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്‌കരൻനായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമക്കുറുപ്പ് എന്നീ അഞ്ച് സഖാക്കളെ.
സമരസേനാനികളായിരുന്ന ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ, അയണവിള കുഞ്ഞുപിള്ള, ചിറപ്പാട്ട് ചാത്തൻകുട്ടി എന്നിവർ അടുത്തകാലത്താണ് വിടപറഞ്ഞത്. ഒളിവിൽ പോയി തിരികെവരാത്തവരും നിരവധി. അവരെ പൊലീസ് മർദിച്ചു കൊന്നിട്ടുണ്ടാകാം എന്ന് നാട് വിശ്വസിക്കുന്നു.
മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി ശൂരനാടിന്റെ മണ്ണിൽ ഒരുകൂട്ടം യുവാക്കൾ പോരാടുമ്പോൾ കണ്ണൂർ പിണറായിയിലെ പാറപ്പുറത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകം രൂപീകരിച്ചിട്ട് അധിക വർഷമായിരുന്നില്ല. 1917ലെ റഷ്യൻ വിപ്ലവത്തിന്റെയും തെലങ്കാന, പുന്നപ്ര വയലാർ, കാവുമ്പായി, കരിവള്ളൂർ, എണ്ണയ്‌ക്കാട് സമരങ്ങളുടെയും ആവേശമുൾക്കൊണ്ടാണ് ശൂരനാട്ടെ ജനങ്ങൾ സംഘടിച്ചത്. ശൂരനാട്ടെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും അടിമ തുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരവും ശൂരനാടിന്റെ മണ്ണിൽ സാമൂഹ്യനീതി നിശ്‌ചയിച്ചിരുന്നതും കൃഷിപ്പാടങ്ങൾ കൈയടക്കിയിരുന്നതും ജന്മിമാരായിരുന്നു. കുളങ്ങളും തോടുകളും ഉൾപ്പെടെ പൊതുഇടങ്ങളിൽ സാധാരണക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല. തിരുവിതാംകൂർ ഭരണസംവിധാനം ജന്മിമാർക്കൊപ്പം.
പറവൂർ ടി കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. കാളയ്‌ക്കുപകരം മനുഷ്യനെ നുകത്തിൽകെട്ടി പൂട്ടിയും നാടിന്റെ പൊതുസമ്പത്ത് കവർന്നെടുത്തും തൊഴിലാളികൾക്ക് കുഴികുത്തി കുമ്പിളിൽ കഞ്ഞിവിളമ്പിയും അഹങ്കരിച്ച നാടുവാഴിത്തത്തിന്റെ വേരറക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഒരുപറ്റം യുവാക്കൾ ചിന്തിച്ചു. അവർക്കു മാറ്റത്തിനായുള്ള ആശയം പകർന്നുനൽകാൻ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എൻ ശ്രീധരൻ, പുതുശ്ശേരി രാമചന്ദ്രൻ, ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ ശൂരനാട്ടെത്തി. ജന്മിമാരുടെ വിലക്ക് ലംഘിച്ച് ഉള്ളന്നൂർ കുളത്തിൽനിന്നു മീൻപിടിക്കാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. ഇത് ജന്മിമാരെ പ്രകോപിപ്പിച്ചു. 1949 ഡിസംബർ 31നു നാട്ടുകാരും പൊലീസുമായി ഏറ്റുമുട്ടി. ഇതേത്തുടർന്ന് കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ച മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള നേരിട്ടെത്തി ‘ശൂരനാട് എന്നൊരു നാടിനിവേണ്ട’ എന്ന് പ്രഖ്യാപിച്ചു. 1950 ജനുവരി 18ന് സമരപോരാളി തണ്ടാശ്ശേരി രാഘവൻ അടൂർ പൊലീസ് ക്യാമ്പിൽ മർദനമേറ്റ് ആദ്യ രക്തസാക്ഷിയായി. ഈ ദിനമാണ് ശൂരനാട് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.
ശൂരനാട് കേസിൽ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പേരൂർ മാധവൻപിള്ള, ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ, അയണിവിള കുഞ്ഞുപിള്ള, ചിറപ്പാട്ട് ചാത്തൻകുട്ടി ഉൾപ്പെടെ 26 പേരായിരുന്നു പ്രതികൾ. ശൂരനാട് കേസിൽ പ്രതികളാക്കപ്പെട്ടവരെയെല്ലാം 1957ലെ ഇ എം എസ് സർക്കാർ ജയിൽമോചിതരാക്കി.
ശനി വൈകിട്ട് ആറിനു പാറക്കടവിലെ ശൂരനാട് രക്തസാക്ഷി സ്‌മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, പി കെ പ്രേംനാഥ് എന്നിവർ പങ്കെടുക്കും.
ശൂരനാട് രക്തസാക്ഷിത്വത്തിന് 76 വർഷം
ഐതിഹാസിക ശൂരനാട് രക്തസാക്ഷിത്വത്തിന് ശനിയാഴ്‌ച 76. ഒരുവർഷം നീണ്ടുനിന്ന 75–-ാം വാർഷികാചരണ പരിപാടികൾക്കും ശനിയാഴ്‌ച സമാപനം. ജന്മിത്തത്തിന്റെ സംഭാവനയായ ചൂഷണവ്യവസ്ഥിതിയെ തകർത്തെറിഞ്ഞ ചരിത്രമാണ് ശൂരനാടിന്റേത്. തിരുവിതാംകൂറിൽ അടിമത്തം നിലനിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു ശൂരനാട്. ഇത് ജാതീയമായ ഉച്ചനീചത്വം ആയിരുന്നില്ല. പാവപ്പെട്ടവരെ കണ്ടത്തിൽ ചവിട്ടി താഴ്ത്തിയാൽ ആരും ചോദിക്കാറില്ല. പൊലീസും കോടതിയും എല്ലാം ജന്മിയുടെ പക്ഷം. മുണ്ടു നീട്ടി ഉടുക്കുന്നതിനും ഷർട്ട് ഇടുന്നതിനും ഉള്ള അവകാശം ജന്മിക്കുമാത്രം. ഇതിനെതിരെ നാട്ടുകാരും കൃഷിക്കാരും കർഷകത്തൊഴിലാളികളും സംഘടിച്ചു. ഇതിനു കരുത്തുപകർന്നത് കമ്യൂണിസ്റ്റ് പാർടിയും. ശൂരനാട് കലാപം നടക്കുന്നതിനു രണ്ടുവർഷം മുമ്പാണ് കമ്യൂണിസ്റ്റ് പാർടിയുടെ ഘടകം ഇവിടെ രൂപീകരിച്ചത്.
തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനും യോഗത്തിനു നേതൃത്വം നൽകി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ രംഗത്തിറങ്ങാനും പൊതുഇടങ്ങൾ സാധാരണക്കാർക്ക് ഉറപ്പുവരുത്താനും കമ്യൂണിസ്റ്റുകാരായ യുവാക്കൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിരുന്നു ഉള്ളന്നൂർ കുളത്തിൽനിന്നു മീൻപിടിക്കാനുള്ള തീരുമാനവും. കമ്യൂണിസ്റ്റുകാരെ നേരിടാൻ ജന്മികളുടെ ആവശ്യപ്രകാരം അടൂരിൽനിന്ന് 1949 ഡിസംബർ 31ന് പൊലീസ് എത്തി. അന്നു രാത്രിയിൽ തൊഴിലാളികളുടെ കുടുംബങ്ങളിൽ പൊലീസ് നരനായാട്ടിന് തുനിഞ്ഞു. ഇതോടെ പൊലീസുമായി ഏറ്റുമുട്ടൽ അനിവാര്യമായി. കൂരിരുട്ടിൽ നടന്ന സംഘട്ടനത്തിൽ സബ്ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. 1950 ജനുവരി ഒന്നിന് കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ച് മന്ത്രിമുഖ്യൻ പറവൂർ ടി കെ വിളംബരമിറക്കി. ശൂരനാട്ടെത്തിയ മുഖ്യൻ ശൂരനാട് എന്നൊരു നാടിനി വേണ്ടായെന്നും പ്രഖ്യാപിച്ചു.
ശൂരനാട് കേസിൽ 26 പ്രതികളാണുണ്ടായിരുന്നത്. പൊലീസ് പിടികൂടിയ സമരസേനാനി തണ്ടാശ്ശേരി രാഘവൻ 1950 ജനുവരി 18നു രക്തസാക്ഷിയായി. കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്‌കരൻനായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമക്കുറുപ്പ് തുടങ്ങിയവരും ലോക്കപ്പുമുറികളിൽ രക്തസാക്ഷികളായി. പൊലീസ് കസ്റ്റഡിയിലെടുത്ത ചാലിത്തറ കുഞ്ഞച്ചൻ, പായിക്കാലിൽ രാമൻനായർ തുടങ്ങിയവർ പിന്നീട് തിരിച്ചുവന്നില്ല. 1957ലെ ഇ എം എസ് സർക്കാരാണ് ശൂരനാട് കേസിലെ പ്രതികളെ മോചിപ്പിച്ചത്. വർഗീയതയ്‌ക്കും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കുമെതിരെ പോരാടാൻ നമുക്ക് ശൂരനാട് രക്തസാക്ഷികളുടെ സ്‌മരണ ആവേശമാകും.
അഭിവാദനങ്ങളോടെ,
ബി ശശി, സെക്രട്ടറി, സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി









0 comments