print edition ജന്തർമന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; കേസ് പിൻവലിക്കാൻ നടപടിയില്ല


റഷീദ് ആനപ്പുറം
Published on Aug 12, 2026, 01:00 AM | 1 min read
തിരുവനന്തപുരം : ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിന് സംസ്ഥാനത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരെ എടുത്ത പൊലീസ്‌കേസുകൾ പിൻവലിക്കാതെ സർക്കാർ.എസ്‌എച്ച്‌ഒമാർക്കും പ്രോസിക്യൂട്ടർമാർക്കും കേസ് ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ല.
കേരളത്തിൽ ലോക്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും എസ്‌എഫ്‌ഐയടക്കം നടത്തിയ ഐക്യദാർഢ്യ സമരവുമായി ബന്ധപ്പെട്ട് 48 കേസ് രജിസ്‌റ്റർ ചെയ്‌തു. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജാമ്യംകിട്ടാത്ത വകുപ്പ് ചുമത്തിയത്. കണ്ടാലറിയുന്നവർ ഉൾപ്പെടെ 6000 പേരെ പ്രതിചേർത്തു. ജാമ്യം കിട്ടാവുന്ന 45 കേസ് സർക്കാരിന് എളുപ്പം പിൻവലിക്കാം. എഫ്‌ഐആർ മാത്രമാണ് എടുത്തതെങ്കിൽ പൊലീസിന് നേരിട്ട് കോടതിയിൽ റിപ്പോർട്ട് കൊടുക്കാം. കുറ്റപത്രം നൽകിയതാണെങ്കിലേ സർക്കാരിന്റെ അനുമതിയോടെ പ്രോസിക്യൂട്ടർ കോടതിയിൽ പിൻവലിക്കൽ ഹർജി സമർപ്പിക്കേണ്ടതുള്ളൂ. ഇതിൽ തീരുമാനം മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരമാണ്.
എന്നാൽ രണ്ടിലും സർക്കാരിന്റെ വ്യക്തമായ നിർദേശം പൊലീസിനും പ്രോസിക്യൂട്ടർക്കും ലഭിക്കണം. കേസുകൾ പിൻലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്കും അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കും നൽകി തട്ടിത്തട്ടികളിച്ചു. പൊലീസ് മേധാവിയോ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോ തുടർനടപടി സ്വീകരിച്ചില്ല.
ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗയും നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാൽ കോൺഗ്രസ് മുഖ്യമന്ത്രിയായ വി ഡി സതീശൻ അത് മാനിക്കുന്നില്ല.









0 comments