കാപെക്സ് മാതൃകയിൽ വൈദ്യുതി മീറ്റർ; കോർപറേറ്റ് കൊള്ളയ്ക്കെതിരെ കേരള മാതൃക


സ്വാതി സുജാത
Published on Feb 03, 2025, 01:48 AM | 1 min read
തിരുവനന്തപുരം: സ്‌മാർട്ട് മീറ്റർ സ്ഥാപിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള കേന്ദ്രനീക്കം തകർത്ത് കേരളം. ഇതിനായി കാപെക്സ് (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ടെണ്ടറായി. ഉപയോക്താക്കൾക്ക് പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ടെന്ന് അറിയാനും ഉപഭോഗം കൂടുമ്പോൾ മുന്നറിയിപ്പ് നൽകുകയുംചെയ്യുന്നതാണ് സ്‌മാർട്ട് മീറ്ററുകൾ. ഇവ കരാറെടുക്കുന്ന കമ്പനികൾ സ്ഥാപിക്കണമെന്നതാണ് കേന്ദ്രസർക്കാർ നിർദേശിച്ച ടോട്ടൽ എക്സ്പെൻഡിച്ചർ (ടോട്ടെക്സ്) രീതി. ഇതിന്റെ എല്ലാ ചെലവും കമ്പനികൾ വഹിക്കുമെങ്കിലും തുക ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് തിരിച്ചുപിടിക്കും. ഇതു ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകും. ഈ കൊള്ള തടയാനാണ് കേന്ദ്രം നിശ്‌ചയിച്ചതിനേക്കാൾ ചെലവ് കുറച്ച്, സർക്കാർ പണംമുടക്കി കാപെക്സ് മാതൃകയിൽ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിന് രണ്ടു പാക്കേജുകളിലായി രണ്ട് കമ്പനികൾക്ക് കെഎസ്‌ഇബി ടെണ്ടർ നൽകി. പാക്കേജ് ഒന്നിൽ ഇസ്ക്രാമെകോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (160.9 കോടി രൂപ) പാക്കേജ് രണ്ടിൽ ഈസിയാ സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് - ലിമിറ്റഡിനുമാണ് (4.45 കോടി രൂപ) ആണ് ടെണ്ടർ നൽകിയത്. ചെലവ് കുറയ്‌ക്കാൻ ബില്ലിങ് അനുബന്ധ സേവനം രൂപപ്പെടുത്തുക, ആശയവിനിമയത്തിന് കെ ഫോൺ സംവിധാനം ഉപയോഗിക്കുക, വിവരം സൂക്ഷിക്കാൻ കെഎസ്ഇബി ഡാറ്റ സെന്റർ പ്രയോജനപ്പെടുത്തുക, മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാരെ നിയോഗിക്കുക എന്നീ നിബന്ധനകളും ടെണ്ടറിലുണ്ട്.
രണ്ടു പാക്കേജുകളായാണ് മീറ്റർ സ്ഥാപിക്കേണ്ടത്. കരാറെടുക്കുന്ന കമ്പനികൾതന്നെ സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ച ടോട്ടൽ എക്സ്പെൻഡിച്ചർ (ടോട്ടെക്സ്) രീതിയിൽ പറയുന്നത്. ചെലവാകുന്ന തുക ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് തിരിച്ചുപിടിക്കും. ഇത് ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമെന്ന് ജീവനക്കാരുടേയും ഓഫീസർമാരുടേയും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്‌ഇബിക്ക് 10,000 കോടിയുടെ അധിക ബാധ്യതയുംവരുമായിരുന്നു. കാപെക്സ് മോഡൽ തീരുമാനിച്ചതോടെ ഈ ബാധ്യത നീങ്ങും.











0 comments