സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു. സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 196 ആയി ഉയർന്നു.
ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് രോഗം ബാധിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ പ്രതിരോധ നടപടികളോ മുൻകരുതലുകളോ ഉണ്ടാകാത്തതിനെ തുടർന്ന് ഈ മാസം മാത്രം 5 പേരാണ് ഷിഗെല്ല ബാധിച്ച് മരണപ്പെട്ടത്. കോഴിക്കോട് (36), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് വൈകിയാണെങ്കിലും ആരോഗ്യവകുപ്പിന് ഔട്ട്ബ്രേക്ക് പ്രഖ്യാപിക്കേണ്ടി വന്നു. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), കണ്ണൂർ (7), ഇടുക്കി (3), എറണാകുളം (2), പാലക്കാട് (1) എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടും കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് നിപ ഭീതി നിലനിൽക്കുമ്പോഴും ആരോഗ്യവകുപ്പ് ഇപ്പോഴും നിസ്സംഗതയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട നിപ ബാധിതൻ ഇപ്പോഴും വെന്റിലേറ്ററിൽ തീവ്രപരിചരണത്തിലാണ്. സർക്കാർ പ്രഖ്യാപനങ്ങൾ വെറും വാക്കിലൊതുങ്ങുമ്പോൾ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആശങ്ക വർധിക്കുകയാണ്.
നിലവിൽ 104 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരിൽ 4 പേർ അതീവ ഗുരുതരമായ റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ് ഉള്ളത്. എന്നാൽ ഇവർക്കാവശ്യമായ സുരക്ഷയോ കൃത്യമായ നിരീക്ഷണമോ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.









0 comments