ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം: ഒരു മരണം, 11 പേരുടെ നില ഗുരുതരം

ലണ്ടൻ: ബ്രിട്ടനിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയെത്തുടർന്ന് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ ഒരു ലോകോ പൈലറ്റ് കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലണ്ടനിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോഡിലാണ് ദാരുണമായ ഈ അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്. ബെഡ്ഫോഡിന് സമീപം വെച്ച് ഒരു ട്രെയിനിന്റെ പുറകിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ പെട്ടെന്നുണ്ടായ തകരാറിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുന്നതിനിടയിലാണ് തൊട്ടുപിന്നാലെ വന്ന ട്രെയിൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.
അപകടത്തിൽ ട്രെയിൻ നിർത്തി പരിശോധിച്ച ലോകോ പൈലറ്റാണ് മരണപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. റെയിൽവേ രംഗത്തെ ആധുനികവൽക്കരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും അധികൃതർ വരുത്തുന്ന ഗുരുതരമായ വീഴ്ചയാണ് ഒരു തൊഴിലാളിയുടെ ജീവനപഹരിച്ച ഈ ദുരന്തത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്.









0 comments