ലഡാക്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് പൂർണ നിരോധനം; ലംഘിച്ചാൽ 10,000 രൂപ പിഴ

ലേ: പരിസ്ഥിതിക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പൂർണ നിരോധനം. ലഡാക്കിന്റെ സവിശേഷവും അതിലോലവുമായ ഹിമാലയൻ ആവാസവ്യവസ്ഥയെയും പ്രകൃതിഭംഗിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർണായക ഉത്തരവ്.
നിയമലംഘകർക്കെതിരെ കർശന നടപടികളും കനത്ത പിഴയും ഈടാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുകയോ, ഉപയോഗിക്കുകയോ, ശേഖരിച്ചുവെക്കുകയോ ചെയ്യുന്ന വ്യക്തികളിൽ നിന്നും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും 10,000 രൂപ പരിസ്ഥിതി പിഴയായി ഈടാക്കും.
കൂടാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് 5,000 രൂപ പിഴയും ചുമത്തും. പുറത്തുനിന്നുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ലഡാക്കിലേക്ക് പ്രവേശിക്കുന്നത് തടയാൻ ലേ വിമാനത്താവളത്തിലും (കുഷോക് ബകുല റിമ്പോച്ചെ എയർപോർട്ട്) ലഡാക്കിലേക്കുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും പരിശോധനകൾ നടത്തും.
ലഡാക്കിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, വ്യാപാരികൾ എന്നിവരെയെല്ലാം ഈ പുതിയ നിയന്ത്രണം ബാധിക്കും. നിയമലംഘനം കാര്യക്ഷമമായി കണ്ടെത്തുന്നതിനായി പുതിയ എൻഫോഴ്സ്മെന്റ് ചട്ടക്കൂടിന് ഭരണകൂടം രൂപം നൽകിയിട്ടുണ്ട്.
ഇതിനായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, തഹസിൽദാർമാർ, മുനിസിപ്പൽ ഓഫീസർമാർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് ഗാർഡുകൾ എന്നിവരുൾപ്പെടെയുള്ള ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താനും പിഴ ഈടാക്കാനും പൂർണ അധികാരം നൽകി. ലഡാക്കിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ യാത്രയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.









0 comments