ഒരുമിച്ച് നീങ്ങേണ്ടവരായതിനാൽ നാടൻ ഭാഷ പ്രയോഗിക്കുന്നില്ല; മുഖ്യമന്ത്രി ചർച്ചയിൽ ഷിബു ബേബി ജോൺ

ഷിബു ബേബി ജോണ്‍ മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ചർച്ച തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും ഇനിയും ഒരുമിച്ച് നീങ്ങേണ്ടതായതിനാലും ഇപ്പോൾ നാടൻ ഭാഷയിൽ വര്‍ത്തമാനം പറയുന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം എം ഹസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല, കോൺഗ്രസ് ആണെന്നും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം എം എം ഹസൻ പറഞ്ഞത്. പാർലമെന്ററി പാർടിയുടെ കാര്യം തീരുമാനിക്കേണ്ടത് ഘടക കക്ഷികളല്ല, ഘടക കക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാം. ഐക്യമുന്നണി സംവിധാനമായതുകൊണ്ടുമാത്രം അവരോട് അഭിപ്രായം ചോദിച്ചു, അവർക്ക് മറുപടി പറയാം. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും ഹസൻ പറഞ്ഞിരുന്നു. ഈ പരാമർശത്തോടായിരുന്നു ഷിബുവിന്റെ പ്രതികരണം.
എവിടെ പോയാലും മുഖ്യമന്ത്രി ആരെന്നാണ് ജനം ചോദിക്കുന്നത്. കോൺഗ്രസ് ആരെ വേണമെങ്കിലും തീരുമാനിക്കട്ടെ, അംഗീകരിക്കാം. മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം എം ഹസന്റെ പരാമർശത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ഇതിന് വേണ്ടി കുറെ വെള്ളം തങ്ങളും കോരിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം, സിപിഐ എമ്മിന്റെ പരാജയം ചർച്ച ചെയ്യേണ്ടിടത്ത് കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി എന്ന ചർച്ചകൾ നടക്കുന്നത് വോട്ടർമാരിൽ കടുത്ത നിരാശയ്ക്ക് വഴിവെച്ചുവെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ കയറിയാൽ ഇത്തരം കാഴ്ചകൾ കാണേണ്ടി വരുമെന്ന മുന്നറിയിപ്പുകളെ പ്രേമചന്ദ്രൻ ശരിവെയ്ക്കുന്നു. ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നീണ്ടു പോകുന്നതിൽ മുസ്ലിം ലീഗിന് പിന്നാലെ ആർഎസ്പിയും അതൃപ്തി പരസ്യമാക്കി.










0 comments