13-ാം നമ്പർ കാർ ഭാഗ്യമില്ലെന്ന് പറയുന്നത് ലജ്ജാകരം: പി പ്രസാദ്

തിരുവനന്തപുരം: മന്ത്രിമാരുടെ കാർ തെരഞ്ഞെടുക്കുന്നതിൽ പോലും അന്ധവിശ്വാസം മുറുകെപിടിക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് ലജ്ജാവഹമാണെന്ന് മുൻ മന്ത്രി പി പ്രസാദ്. 2026-ലും 13-ാം നമ്പർ ഭാഗ്യമില്ലാത്ത നമ്പറാണ് എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാവഹമാണെന്നും നമ്പറിന്റെ പേരിൽ വണ്ടി ഒഴിവാക്കേണ്ട കാര്യമില്ലെന്നും പി പ്രസാദ് പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്.
പുതിയ മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പർ കാർ തെരഞ്ഞെടുത്തില്ല. 13 എന്ന അക്കം 'അശുഭ' സംഖ്യയെന്ന് വാദിച്ചാണ് കാർ വേണ്ടെന്ന് വെക്കുന്നത്. മുൻപും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസകും ഈ കാർ ഉപയോഗിച്ചിരുന്നു. എന്നാൽ 2011ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ കാർ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.









0 comments