കോൺഗ്രസിൽ വനിതാ വിവേചനം; സീറ്റ് നിഷേധിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ഷമാ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലെ വനിതാ വിവേചനത്തിനെതിരെ പരസ്യമായി രംഗത്തെത്തി എഐസിസി വക്താവ് ഷമാ മുഹമ്മദ്. അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, സ്ത്രീകളെ പാർട്ടിക്കുള്ളിൽ തഴയുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ഷമാ മുഹമ്മദ് ആരോപിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമാ മുഹമ്മദ് നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നതായും അവർ കുറിച്ചു. "നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല" എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ആകെ മത്സരിക്കുന്ന 92 സീറ്റുകളിൽ കേവലം 9 സീറ്റുകളിൽ മാത്രമാണ് സ്ത്രീകളെ പരിഗണിച്ചത്. ഇത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിൽ ഒരാൾക്ക് മാത്രമാണ് സീറ്റ് നൽകിയത്. കഴിവുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ പോലും അവരെ തഴയുന്ന സ്ഥിതി സങ്കടകരമാണെന്നും ഷമ ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, പ്രായോഗിക തലത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഷമ മുഹമ്മദ് കുറിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ലത്തീൻ സമുദായത്തിന് പ്രാതിനിധ്യം കുറഞ്ഞെന്നാരോപിച്ച് ദീപ്തി മേരി വർഗീസും സീറ്റ് ലഭിക്കാത്തതിൽ എൽദോസ് കുന്നപ്പിള്ളിയും നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതലത്തിൽ പാർട്ടിയുടെ മുഖമായ ഷമാ മുഹമ്മദ് തന്നെ വിമർശനവുമായി രംഗത്തെത്തിയത്. ഇത് ഹൈക്കമാൻഡിനെയും സംസ്ഥാന നേതൃത്വത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല. ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ നേതാവ് @rahulgandhi ജിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു. 92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. 24 ലോക്‌സഭകളിൽ, വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ 1 സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്.










0 comments