ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് 25ലേക്ക് മാറ്റി

THAMARASERY
വെബ് ഡെസ്ക്

Published on Apr 22, 2025, 01:11 PM | 1 min read

കൊച്ചി: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജി പരി​ഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. പ്രതികൾക്കെതിരായ ആരോപണങ്ങൾ ​ഗൗരവതരമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പ്രതികളുടെ ജാമ്യ ഹർജി പരി​ഗണിച്ചത്. ഷഹബാസിന്റെ പിതാവ് ജാമ്യ ഹർജി എതിർത്തുകൊണ്ട് കക്ഷി ചേരാൻ അപേക്ഷ നൽകി. അപേക്ഷ അനുവദിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് ഈ മാസം 25നകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചു.


ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്‌(15) മരിച്ചത്. താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്താണ്‌ താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ പരിപാടിയിൽ ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്‌, പാട്ട്‌ നിലച്ചതിനെ തുടർന്ന്‌ പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.


പിന്നീട്‌ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. 'ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവൻറെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല' എന്ന് വിദ്യാർഥികൾ പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്‌ മുഹമ്മദ്‌ ഷഹബാസ്‌. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ ആറ് പേരെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home