രാഹുലിനും ഷാഫിക്കുമെതിരെ പറഞ്ഞതിന് പിന്നാലെ പ്രതികാര നടപടി; എം എ ഷഹനാസിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ എം എ ഷഹനാസിനെ സംസ്ക്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകൾ. കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ജനറൽ സെക്രട്ടറിയായ ഷഹനാസിനെ പുറത്താക്കിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം ഷഹനാസ് വെളിപ്പെടുത്തിയിരുന്നു. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു എന്നും പുച്ഛവും പരിഹാസവുമായിരുന്നു പ്രതികരണമെന്നും അവർ പറഞ്ഞു.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്ന ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നു.പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.








0 comments