'ഗവർണറുമായി ഉള്ളത് വഴി തർക്കമോ കുടുംബപ്രശ്നമോ ഒന്നുമല്ല'; മന്ത്രി റോജിക്ക് മറുപടി

പി എസ് സഞ്ജീവ്, റോജി എം ജോണ്‍
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയെ സംഘപരിവാർവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങളിൽ വിമർശനം ഉന്നയിക്കാതിരുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവർണറുമായി പോരിനില്ലെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സഞ്ജീവ്.
ഗവർണറുമായി ഉള്ളത് വഴി തർക്കമോ കുടുംബപ്രശ്നമോ സ്വത്ത് തർക്കമോ അല്ല, ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉണ്ടായതെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ആ നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടു പോയിട്ടില്ല. കേരളത്തിലെ സർവകലാശാലകൾ സംഘപരിവാർവത്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോരിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നത്? ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണറോട്, അവർ മുഖാന്തരം വി സിമാരായ ആർഎസ്എസ് അനുഭാവികൾ ഇവരോടൊക്കെ എന്താണ് നിലപാട്?- സഞ്ജീവ് ചോദിച്ചു.
സംഘപരിവാറിനെതിരെ പോരിനിറങ്ങില്ലെന്ന് യുഡിഎഫ് അംഗങ്ങളുടെ സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തെ സംബന്ധിച്ച നിലപാടിൽ തന്നെ വ്യക്തമാണ്. അത് കേരളം തിരിച്ചറിയുന്നുണ്ട്. "നിങ്ങൾ ഗവർണർക്ക് മുമ്പിൽ കുനിയാൻ തയ്യാറായാലും ആർഎസ്എസ് വൽകരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകും. കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല, ഞങ്ങൾ അനുവദിക്കുകയുമില്ല."- സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.










0 comments