ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധമിരമ്പി; എസ്‌എഫ്‌ഐ മാർച്ചുകൾക്കുനേരെ പൊലീസ് ബലപ്രയോഗം, ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നടന്ന എസ്എഫ്ഐ മാർച്ചിലുണ്ടായ സംഘർഷം
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ പരക്കെ സംഘർഷം. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് നടന്നത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പല ജില്ലകളിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറില്ലെന്ന് പ്രവർത്തകർ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എസ്‌എഫ്‌ഐ മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള 100 എസ്‌എഫ്‌ഐ പ്രവർത്തകർ അണിചേരും. ശനിയാഴ്‌ച സംഘം യാത്രതിരിക്കും. 23 ലക്ഷം വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ഇന്ന് യുവത തെരുവിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ജന്തർമന്തറിലെ വിദ്യാർഥിസമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രനീക്കം പ്രതിഷേധാർഹമാണ്.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ രാജ്യവ്യാപകമായി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യമേകി വെള്ളി രാത്രി ഏഴുമുതൽ ശനി രാവിലെ ആറുവരെ മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമം നടക്കും.









0 comments