എംജിയിൽ കാവിവൽകരണത്തിന് ഗവർണർ-യുഡിഎഫ് സഖ്യം; അലയടിച്ച് വിദ്യാർഥിരോഷം

എംജി സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: മനു വിശ്വനാഥ്
കോട്ടയം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാവിവൽകരണം നടത്തുന്ന ഗവർണർക്കെതിരെയും അതിന് സഹായം നൽകുന്ന യുഡിഎഫ് സർക്കാരിനെതിരെയും ആളിക്കത്തി വിദ്യാർഥി പ്രതിഷേധം. എംജി സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. പ്രതിഷേധിച്ച വിദ്യാർഥിക്കുകൾക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
എംജി സർവകലാശാലയിൽ സംഘപരിവാർ നേതാവായ അധ്യാപകനെയാണ് ഗവർണറും യുഡിഎഫ് സർക്കാരും ഒത്തുകളിച്ച് വൈസ് ചാൻസിലറാക്കിയത്. കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സംഘിന്റെ സ്ഥാപക നേതാവ് ഡി മാവൂതിന് ഗവർണർ വിസിയുടെ പൂർണ ചുമതല നൽകി. ചട്ടപ്രകാരം വൈസ് ചാൻസലർ ആകേണ്ടവരുടെ പട്ടിക യഥാസമയം നൽകാതെ യുഡിഎഫ് സർക്കാർ ഗവർണറുടെ നീക്കത്തിന് ഒത്താശചെയ്യുകയായിരുന്നു. സംഘപരിവാർ നേതാവിനെ വിസിയാക്കിയിട്ടും മുഖ്യമന്ത്രിയോ, ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ സമയത്ത് സാബു തോമസ് വൈസ് ചാൻസലർ പദവി ഒഴിഞ്ഞപ്പോൾ സർക്കാർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പട്ടിക നൽകിയിരുന്നു. അതിൽനിന്നാണ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാറിന് വിസിയുടെ പൂർണ ചുമതല നൽകിയത്. ഇത്തവണ ഇതൊന്നും ഉണ്ടായില്ല.
പിന്നാലെ സെനറ്റിലേക്കും സംഘപരിവാർ–ബിജെപി അംഗങ്ങളെ ഗവർണർ കുത്തിനിറച്ചു. ബിജെപി ദേശീയ സമിതിയംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 പേരെയാണ് 30 അംഗ സെനറ്റിലേക്ക് ചാൻസലർകൂടിയായ ഗവർണർ നാമനിർദേശം ചെയ്‌തത്.
ഗവർണറോട് ഏറ്റുമുട്ടാനില്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രതികരണം സംഘപരിവാർ അനുകൂല നീക്കങ്ങളെ ചെറുക്കാനില്ലെന്ന സന്ദേശമാണ്. കെഎസ്‌യു അടക്കം യുഡിഎഫ് വിദ്യാർഥി സംഘടനകളും നിശബ്‌ദമാണ്.










0 comments