ഇന്ത്യാ മുന്നണി യോഗം
കേന്ദ്രത്തിനെതിരെ രാജ്യത്ത് രോഷമുയരുകയാണ്, ഈ ഘട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയ മര്യാദ പാലിക്കണം: ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാജ്യത്ത് രോഷവും അസംതൃപ്തിയും നുരഞ്ഞുപൊന്തുകയാണെന്ന് സിപിഐ എം നേതാവ് ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യസഖ്യ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷമാണ് ഈ സമയത്ത് രാജ്യത്തിന് വഴികാട്ടേണ്ടത്. അത്തരത്തിൽ വഴികാട്ടേണ്ട ഒരു സഖ്യത്തിന്റെ നേതൃപദവി അലങ്കരിക്കുന്നവർ കുറേക്കൂടി വിശാലമായും യുക്തിഭദ്രമായും മുന്നണിയെ നയിക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായമെന്നും ബ്രിട്ടാസ് പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്റെ തലപ്പത്തിരിക്കുന്നവർ കുറേകൂടി വിശാലയമായ രാഷ്ട്രീയം പ്രയോഗിക്കണം. രാഷ്ട്രീയത്തിന് ഒരു മര്യാദയുണ്ട്. ആ സദാചാരം പാലിക്കണെന്നാണ് സിപിഐ എം പറയുന്നത്.
നേരത്തെ സിപിഐ എം - ബിജെപി ഡീൽ എന്ന വ്യാജ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിൽ പ്രതിഷേധിച്ച് സിപി ഐ എം ജനറൽ സെക്രട്ടറി എംഎ ബേബി യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. മോദിസർക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളായ കേന്ദ്ര ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ പ്രതിപക്ഷപാർടികളെയും നേതാക്കളെയും വേട്ടയാടുന്നതിൽ കോൺഗ്രസ് ഇരട്ടത്താപ്പ് നയം തുടരുന്നതിനിടെയാണ് സിപിഐമ്മിനെതിരെ രാഹുൽ ഗാന്ധി വ്യാജ ആരോപണം ഉന്നയിച്ചത്.ഇതിൽ പ്രതിഷേധിച്ചാണ് എം എ ബേബി വിട്ടുനിൽക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കടകവുമായി കോണ്‍ഗ്രസ് ഒന്നിച്ചത് വലിയ വഞ്ചനയാണെന്നാരോപിച്ച് ഡിഎംകെയും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ നിന്നും പിൻമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ ജാർഘണ്ഡ് മുക്തി മോർച്ചയും എതിർപ്പ് രേഖപ്പെടുത്തി . ജാർഘണ്ഡിൽ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ യാതൊരു ചർച്ചകളുമില്ലാതെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ജെഎംഎം എതിർപ്പുമായി എത്തിയത്
വോട്ടിന് വേണ്ടി ഇന്ത്യ സഖ്യത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്ന് വ്യാപക വിമർശനമുയരവെയാണ് നിർണായകമായ യോഗം ചേരുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസ്, ആർജെഡി, തുടങ്ങിയ പാർടികളും കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയനീക്കങ്ങളെ ശക്തമായി യോഗത്തിൽ വിമർശിക്കും. കേന്ദ്രസർക്കാരിനെയും ബിജെപിയെയും എതിർക്കാനുള്ള വിശാലവേദിയെന്ന നിലയ്‌ക്കാണ് ഇന്ത്യാകൂട്ടായ്മ രൂപീകരിച്ചത് എന്നത് സ്ഥാനമോഹത്താല്‍ കോണ്‍ഹ്രസ് മറക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് കൂട്ടായ്‌മയിലെ കക്ഷികൾ പരസ്‌പരം മത്സരിക്കുക സ്വാഭാവികമാണ്. എന്നാൽ, കോൺഗ്രസ് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് ഇന്ത്യാകൂട്ടായ്‌മയിലെ മറ്റ് കക്ഷികളെ കടന്നാക്രമിക്കുകയാണ്. രാഷ്ട്രീയ മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയുള്ള ഇത്തരം കടന്നാക്രമണങ്ങൾക്ക് കോൺഗ്രസിന്റെ ദേശീയ നേതാക്കളായ ഖാർഗെ, രാഹുൽ, പ്രിയങ്ക തുടങ്ങിയവർ നേതൃത്വം നൽകുന്നു.









0 comments