കൊല്ലത്തും എസ്‌എഫ്‌ഐ; 18ൽ 12 കോളേജുകളിലും വിജയക്കൊടി പാറിച്ചു

എസ്‌എഫ്‌ഐ പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

സ്വന്തം ലേഖകൻ
Published on Sep 18, 2026, 09:11 PM | 1 min read
കൊല്ലം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയില്‍ എസ്‌എഫ്‌ഐ തേരോട്ടം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജിൽ 12 എസ്‌എഫ്‌ഐ നേടി. ഇതിൽ എട്ടിടത്ത് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ് നടന്ന പത്ത് കോളേജുകളിൽ നാലിടത്തും എസ്‌എഫ്‌ഐ ജയിച്ചു.
കെഎസ്‌യുവിൽനിന്ന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് തിരിച്ചു പിടിച്ചു. കൊട്ടാരക്കര ഐഎച്ച്ആർഡി കോളേജിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ സ്ഥാനങ്ങൾ എഐഎസ്എഫിൽനിന്നു പിടിച്ചെടുത്തു. ശാസ്താംകോട്ട ഡിബി കോളേജിൽ യുയുസി, ആർട്സ് ക്ലബ് സ്ഥാനത്തേക്ക് എസ്എഫ്ഐ ജയിച്ചു.
കൊല്ലം എസ്‌എൻ കോളേജ്, എസ്‌എൻ വനിതാ കോളേജ്, ചാത്തന്നൂർ എസ്‌എൻ കോളേജ്, കൊട്ടിയം എംഎംഎൻഎസ്‌എസ്, പത്തനാപുരം അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജ്, കുണ്ടറ ഐഎച്ച്‌ആർഡി, നിലമേൽ എൻഎസ്‌എസ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ വിജയിച്ചിരുന്നു.
ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എസ്‌എൻ ലോ കോളേജ് കൊല്ലം, ടികെഎം ആർട്‌സ് കോളേജ് കൊല്ലം, എസ്‌വിആർസി കരുനാഗപ്പള്ളി, കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡിബി കോളേജ് ശാസ്‌താംകോട്ട, എസ്‌ജി കോളേജ് കൊട്ടാരക്കര, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, സെന്റ് ജോൺസ് കോളേജ് അഞ്ചൽ, ഐഎച്ച്‌ആർഡി കോളേജ് കൊട്ടാരക്കര, എസ്‌എൻ കോളേജ് പുനലൂർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ് നടന്നത്.
"സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ സാരഥികൾ മത്സരിച്ചത്. മാധ്യമവേട്ടകളെയും വലതുപക്ഷ കുപ്രചാരണങ്ങളെയും അതിജീവിച്ച് സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയാണ് എസ്‌എഫ്‌ഐ കാമ്പസുകളിൽ വെന്നിക്കൊടി പാറിച്ചത്. ഭൂരിപക്ഷം കോളേജുകളിലും എസ്‌എഫ്‌ഐക്ക് വിജയം സമ്മാനിച്ച പുരോഗമന വിദ്യാർഥി സമൂഹത്തെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്‌തു.









0 comments