അണലി വെബ് സിരീസ്; സ്‌റ്റേ നീക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയതെന്ന് ആരോപിച്ച് ‘അണലി വെബ് സിരീസിന്റെ’ സംപ്രേഷണം തടഞ്ഞതിന് എതിരായ ഹർജിയിൽ വേഗം തീരുമാനമെടുക്കാൻ എറണാകുളം മുൻസിഫ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജിയോസ്റ്റാർ ഇന്ത്യ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.
കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ അന്യായത്തിലാണ് സിരീസ് മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. പരമ്പര പുറത്തുവന്നാൽ വിചാരണയെ അടക്കം ബാധിക്കുമെന്നായിരുന്നു പ്രതിയുടെ പരാതി. സിരീസ് കാണാതെയാണ് മുൻസിഫ് കോടതി സംപ്രേഷണം തടഞ്ഞതെന്ന് ഹർജിക്കാരായ കമ്പനി വാദിച്ചു.
തുടർന്ന്, സ്റ്റേ നീക്കണമെന്ന ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കണമെന്നും തുടർന്ന് പത്ത് ദിവസത്തിനകം തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ജോളിയുടെ വിചാരണ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് കോടതിയിൽ നടന്നുവരികയാണ്.
കുടുംബ സ്വത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ ഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറ് കുടുംബാംഗങ്ങളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജോളി ജോസഫ് സമർപ്പിച്ച ഇൻജക്ഷൻ കേസിലാണ് പരമ്പര നിർത്തലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.









0 comments