കലാലയങ്ങളുടെ കാവലാൾ ; ബംഗാളിൽ വൻ കുതിപ്പ്

സുജിത് ബേബി
Published on Jun 28, 2025, 12:28 AM | 1 min read
പലസ്തീൻ സോളിഡാരിറ്റി നഗർ (കോഴിക്കോട്)
രാജ്യത്തെങ്ങും അംഗത്വത്തിലും സംഘടന കരുത്തിലും മുന്നേറി എസ്‌എഫ്‌ഐ. ഹൈദരാബാദിൽ നടന്ന പതിനേഴാം അഖിലേന്ത്യാ സമ്മേളനത്തിൽനിന്ന് കോഴിക്കോട്ടെത്തുമ്പോൾ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന് വൻ മുന്നേറ്റം. മൂന്ന് വർഷത്തിനിടെ 4.68 ലക്ഷം അംഗങ്ങളുടെ വർധനയോടെയാണ് സംഘടന കരുത്തുകാട്ടിയത്. ഭരണകൂട ഭീകരതയെയും കാവിവൽക്കരണ ശ്രമങ്ങളെയും വർഗീയ നീക്കങ്ങളെയും ചെറുത്താണ് രാജ്യത്തെ കലാലയങ്ങളിലും സർവകലാശാലകളിലും എസ്‌എഫ്‌ഐയുടെ മുന്നേറ്റം.
ഹൈദരാബാദിൽ സമ്മേളനം നടക്കുമ്പോൾ 37.58 ലക്ഷം അംഗങ്ങളാണ് എസ്‌എഫ്‌ഐയുടെ കൊടിക്കീഴിലുണ്ടായിരുന്നത്. കോഴിക്കോട്ടെത്തുമ്പോൾ അത് 42.27 ലക്ഷമായി വർധിച്ചു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ മാത്രം 74.4 ശതമാനം വളർച്ചയുണ്ടായി. കിഴക്കൻ മേഖലയിൽ 20.8 ശതമാനവും ഹിന്ദി മേഖലയിൽ 3.5 ശതമാനവും പടിഞ്ഞാറൻ മേഖലയിൽ 1.3 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ അംഗത്വമുള്ളത്. 16.32 ലക്ഷം അംഗങ്ങളാണ് കേരളത്തിലുള്ളത്. മുൻവർഷങ്ങളിൽ അംഗത്വത്തിൽ കുറവുണ്ടായ പശ്ചിമബംഗാളിൽ ഇക്കുറി സംഘടന വൻ തിരിച്ചുവരവാണ് നടത്തിയത്. 8.31 ലക്ഷം അംഗങ്ങളുള്ള ബംഗാളിൽ 19.7 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനം നടക്കുമ്പോൾ 5.13 ലക്ഷമായിരുന്നു സംസ്ഥാനത്തെ അംഗസംഖ്യ.
തെലങ്കാനയാണ് അംഗസംഖ്യയിൽ മൂന്നാമത്. 5.63 ലക്ഷം അംഗങ്ങളാണ് നിലവിലുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ച. ആന്ധ്രയിൽ 4.49 ലക്ഷം, ത്രിപുരയിൽ 24,041, അസമിൽ 18,812, ഡൽഹിയിൽ 10,164, കർണാടകയിൽ 60,443, മഹാരാഷ്ട്രയിൽ 42,947, രാജസ്ഥാനിൽ 93,030 എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ അംഗസംഖ്യ.










0 comments