'മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി; പരാതിപ്പെട്ടിട്ടും സംരക്ഷിച്ചത് ഷാഫി"; ഗുരുതര വെളിപ്പെടുത്തൽ

എം എ ഷഹനാസ്
കോഴിക്കോട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൽനിന്നും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി വനിതാ നേതാവ്. കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ എം എ ഷഹനാസ് ആണ് അനുഭവം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. മാങ്കൂട്ടത്തിലിന്റെ മോശംപെരുമാറ്റം അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. എന്നാൽ ഷാഫി മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും, മുൻപ് പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
കർഷക സമരകാലത്ത് ഡൽഹിയിൽപോയി തിരിച്ചുവന്നപ്പോൾ മാങ്കൂട്ടത്തിൽ മോശം സന്ദേശം അയച്ചു. അതിനുള്ള ഉത്തരം അന്ന് മാങ്കൂട്ടത്തിലിന് കൊടുത്തു. പിന്നീട് മാങ്കൂട്ടത്തിലിന്റെ സന്ദേശമടക്കം ഷാഫിക്ക് കൈമാറി. സ്ത്രീകളോട് മോശമായി പെരുമാറുന്ന മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാങ്കൂട്ടത്തിലിനെ എന്നും സംരക്ഷിക്കുകയായിരുന്നു ഷാഫി. മാങ്കൂട്ടത്തിലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. ഷാഫി തന്റെ ആരോപണം നിഷേധിക്കുകയാണെങ്കിൽ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് പറഞ്ഞു.
കോൺഗ്രസിലും മഹിളാ കോൺഗ്രസിലുമുള്ള ധാരാളം സ്ത്രീകൾക്ക് മാങ്കൂട്ടത്തിലിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. മാങ്കൂട്ടത്തിലിൽനിന്ന് ദുരനുഭവംനേരിട്ട ഒരുപാട് പേരുണ്ട്. അവർകൂടി തുറന്നുപറയുന്ന സാഹചര്യമുണ്ടാകാനാണ് താൻ പ്രതികരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു.








0 comments