എസ്എഫ്ഐ ജാഗ്രതാ സദസ്സ്
print edition സ്വാശ്രയ കോളേജുകൾ വിദ്യാർഥികൾക്ക് തടവറ: പി എസ് സഞ്ജീവ്

തിരുവനന്തപുരം: നിധിൻരാജിന്റെ മരണം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ മാത്രമായി കാണാൻ കഴിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സ്വാശ്രയ കോളേജുകൾ വിദ്യാർഥികൾക്ക് എപ്പോഴും തടവറയാണ്. ആ നിലപാട് ഉയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് നീങ്ങണം. അത് നിധിനോട് ഒപ്പംനിൽക്കുന്ന നിലപാടാണെന്നും സഞ്ജീവ് പറഞ്ഞു. "ഇനിയൊരു നിധിൻ ആവര്‍ത്തിക്കരുത്' എന്ന മുദ്രാവാക്യത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിധിൻരാജിന്റെ മരണത്തിൽ സഹതപിക്കാൻ കെഎസ്‌യുവിന് അവകാശമില്ല. എ കെ ആന്റണി സ്വാശ്രയം എന്ന ദുർഭൂതത്തെ കേരളത്തിൽ അഴിച്ചുവിട്ടതാണ്. സ്വാശ്രയ ബിൽ പാസാക്കിയശേഷം ലീഗിന്റെ എംഎൽഎമാർക്ക് കോളേജുകൾ തുടങ്ങാനായി. സ്വകാര്യ സ്ഥാപനങ്ങളെ വളര്‍ത്തി, സംഘടനാപ്രവർത്തനം അനുവദിക്കാതെ ക്യാമ്പസുകളിൽ അരാജകത്വം വളർത്തുന്ന വലതുരാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിലേക്ക് ഇനിയും നിധിൻരാജുമാരെ തള്ളിവിടരുതെന്നും സഞ്ജീവ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിജയ് വിമല്‍ അധ്യക്ഷനായി. സെക്രട്ടറി എം എ നന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശിഷ്, ഭാഗ്യ, അവിനാഷ്, ജോയിന്റ് സെക്രട്ടറി സഞ്ജയ് സുരേഷ്, വൈസ് പ്രസിഡന്റ്മാരായ ആനന്ദ് എസ് ഉഴമലയ്ക്കൽ, റയാൻ, ആഷിക്ക്, കാർത്തിക, വീണ, അർജുൻ, കാർത്തിക്, മനേഷ്, വിജീഷ്, റിനോ, അശ്വിൻ എന്നിവർ സംസാരിച്ചു.










0 comments