നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം അതിശക്തമായ മർദ്ദനമേറ്റ പാടുകൾ; സാവരിയയുടെ മരണം അതിക്രൂരം

സാവരിയ, സദറുൽ ആനം
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പൊലീസ്. സംഭവത്തിൽ കേരള പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചതിന് പിന്നാലെ രണ്ടാം വട്ടവും പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം നടത്തിയത്.
ഈ പരിശോധനയിൽ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിലും ശരീരമാസകലവും അതിശക്തമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നും നട്ടെല്ലിന് പൊട്ടലുണ്ടെന്നും കണ്ടെത്തി. ശേഷം സാവരിയയുടെ പിതാവ് ഹരിപ്പാട് പൊലീസിൽ പരാതി നൽകി. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാൽ കേസ് അന്വേഷണം ഉടൻ തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാവരിയയെ മതം മാറാൻ സദറുൽ അനാം നിർബന്ധിച്ചിരുന്നുവെന്നും അത് പെൺകുട്ടി എതിർത്തതാണ് അക്രമത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാവരിയയുടെ മാതാപിതാക്കളുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. എംബസി വഴി കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഉസ്‌ബെക്കിസ്താനിലെ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു സാവരിയയും സദറുലും.
സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പൊടുന്നനെ ഉണ്ടായ തർക്കത്തിന് പുറത്ത് പെൺകുട്ടിയുടെ തലയ്ക്ക് ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ വാദത്തെ കുടുംബം തീർത്തും തള്ളിക്കളഞ്ഞിരുന്നു. കുടുംബത്തിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോർടം റിപ്പോർട്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സാവരിയയെ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ.ഡിസംബർ ആദ്യമാണ് സവരിയ എംബിബിഎസ് പഠനത്തിനായി ഉസ്ബക്കിസ്ഥാനിലെത്തിയത്.










0 comments