കൊല്ലത്ത് നങ്കൂരമിട്ട സൗദി കപ്പൽ ദുബൈയ്‌ക്ക് പുറപ്പെട്ടു; തുറമുഖത്തിന് കിട്ടിയത് ലക്ഷങ്ങൾ

യാത്രാപ്രതിസന്ധികൾമൂലം കൊല്ലത്ത് നങ്കൂരമിട്ട സൗദി അറേബ്യൻ കപ്പൽ (ഫയൽ ചിത്രം)
കൊല്ലം: ഇറാനിൽ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ യാത്രാപ്രതിസന്ധികൾമൂലം കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട സൗദി കപ്പൽ 'സാക്കി വിഷന്‍' ശനിയാഴ്‌ച പകൽ 12.55ന് ദുബൈയ്‌ക്ക് പുറപ്പെട്ടു. ചൈനയിൽനിന്ന് പുറപ്പെട്ട ഓഫ്‌ഷോർ സപ്പോർട്ടിങ് വെസ്സല്‍ മാർച്ച് രണ്ടിനാണ് കൊല്ലത്ത് അടിയന്തരമായി അടുപ്പിച്ചത്. അഞ്ച് ഫിലിപ്പീൻസുകാരും എട്ട് ഇന്തോനേഷ്യക്കാരും ഉൾപ്പെടെ 12 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കടലിൽ വിവിധ നിർമാണങ്ങൾ, അപകടങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സഹായമെത്തിക്കാനാണ് വെസ്സൽ ഉപയോഗിക്കുന്നത്. ഫെബ്രുവരി 20ന് ചൈനയിൽനിന്ന് പുറപ്പെട്ട് ഒമ്പതിന് സൗദി അറേബ്യയിലെ റാസ് തനുറ പോർട്ടിൽ എത്തുകയായിരുന്നു ലക്ഷ്യം. യുദ്ധ സാഹചര്യം രൂക്ഷമായി ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയായി. തുടർന്ന് കപ്പൽ കമ്പനി സീ ഈഗിൾസ് 'പക്സ് ഷിപ്പിങ്' ഏജൻസിയെ ബന്ധപ്പെടുകയും ഇവർ മുഖേന കൊല്ലം പോർട്ടിൽ കപ്പൽ അടുപ്പിക്കാൻ അനുമതി തേടുകയുമായിരുന്നു.
കപ്പലിന് 47 ദിവസം തങ്ങാൻ സൗകര്യം ഒരുക്കികൊടുത്ത ഇനത്തിൽ കൊല്ലം തുറമുഖത്തിന് 14 ലക്ഷം രൂപ ലഭിച്ചു. കടലിൽ വിവിധ നിർമാണങ്ങൾ, അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സഹായമെത്തിക്കാനുള്ള ഓഫ്‌ഷോർ സപ്പോർട്ടിങ് വെസ്സലാണിത്. 25 ടൺ ക്രെയിൻ ശേഷിയുള്ള അപൂർവ വെസ്സലാണിത്. കൊച്ചി പുറംകടലിൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ സഹായം എത്തിച്ചത് ഇത്തരം ഓഫ്‌ഷോർ സപ്പോർട്ടിങ് വെസ്സലുകളായിരുന്നു.









0 comments